- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതി സംവരണമല്ല, സാമ്പത്തിക ദുർബല വിഭാഗത്തിനുവേണ്ടിയുള്ള സംവരണമാണ് നിലനിർത്തേണ്ടത്: ഷെവലിയർ വി സി. സെബാസ്റ്റ്യൻ
കോട്ടയം: കാലഹരണപ്പെട്ട ജാതിസംവരണമല്ല, സാമ്പത്തിക ദുർബല വിഭാഗത്തിൽപ്പെട്ട പാവപ്പെട്ടവർക്കും ദരിദ്ര ജനവിഭാഗത്തിനുമുള്ള സംവരണമാണ് രാജ്യത്ത് നിലനിൽക്കേണ്ടതെന്നും ഇതിനെ ഒരു നീതിന്യായ കോടതിക്കും തള്ളിപ്പറയാനോ അട്ടിമറിക്കാനോ ആവില്ലെന്നും സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ.
ജാതിക്കും മതത്തിനും അതീതമായി, ഇന്ത്യയിലെ സാമ്പത്തിക ദുർബല വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിൽ ശക്തിപ്പെടുത്തുന്ന സാമ്പത്തിക സംവരണത്തെ എതിർക്കുന്നവരെ പൊതുസമൂഹം പുറന്തള്ളും. പതിറ്റാണ്ടുകളായി ജാതിവ്യവസ്ഥകളെ മുറുകെപ്പിടിച്ചു നടത്തുന്ന വോട്ടുബാങ്ക് രാഷ്ട്രീയവും ജാതിസംവരണങ്ങളും നമ്മെ എവിടെ എത്തിച്ചിരിക്കുന്നുവെന്ന് പുനർചിന്ത നടത്തണം. ജാതിസംവരണത്തിന്റെ മറവിൽ കേരളത്തിൽ മാത്രം നടപ്പിലാക്കിയിരിക്കുന്ന മതസംവരണം റദ്ദുചെയ്യാനുള്ള ആർജവത്വം കാണിക്കാത്തത് രാഷ്ട്രീയ അടിമത്വമാണ്. ഇതിനെ ജനങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നത് കാണാതെ പോവരുത്.
നിലവിൽ ഒരു സംവരണങ്ങളുമില്ലാത്ത ദരിദ്രജനവിഭാഗത്തിനുവേണ്ടിയുള്ള ഭരണഘടനാപരമായ സാമ്പത്തിക സംവരണം ഉത്തരവാദിത്വപരമായി നിർവഹിക്കുവാൻ രാഷ്ട്രീയ നേതൃത്വങ്ങളും ഭരണ ഉദ്യോഗസ്ഥ സംവിധാനങ്ങളും മടിച്ചുനിൽക്കുന്നതും ഇതിന്റെ പേരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും ദുഃഖകരമാണ്.ഇന്ത്യയിലെ സാമ്പത്തിക ദുർബല വിഭാഗങ്ങൾക്കുള്ള സവരണത്തെ മുന്നാക്ക സംവരണമെന്ന് ദുർവ്യാഖ്യാനം ചെയ്ത് ആക്ഷേപിക്കുന്നത് കേരളത്തിൽ മാത്രമാണ്. ഭരണഘടനാഭേദഗതിയിൽ ഒരിടത്തുമില്ലാത്ത വാക്കാണ് മുന്നാക്ക സംവരണമെന്നുള്ളത്. എന്നിട്ടും സർക്കാർ രേഖകളിലും പൊതുവേദികളിലും മുന്നാക്ക സംവരണമെന്ന് ബോധപൂർവം എഴുതിച്ചേർക്കുന്നവർക്കെതിരേ നടപടിയുണ്ടാകണം.
പുരോഗമന ജനകീയ പ്രസ്ഥാനങ്ങൾ പോലും സമൂഹത്തിലെ സാമ്പത്തിക ദുർബലരും പാവപ്പെട്ടവരും ദരിദ്രരുമായ ജനവിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തെ അധിക്ഷേപിച്ച് പ്രാകൃതമായ ജാതിമത സംവരണത്തിന് ആധുനിക കാലഘട്ടത്തിലും കുടപിടിക്കുന്നത് സാക്ഷര സമൂഹത്തിന് അപമാനകരമാണ്. ജാതിമത സംവരണമല്ല ജാതിക്കും മതത്തിനും അതീതമായി സാമ്പത്തിക ദുർബല വിഭാഗങ്ങൾക്കും അനാഥർക്കും ദരിദ്രരും പാവപ്പെട്ടവരുമായ ജനവിഭാഗത്തിനുമുള്ള സാമ്പത്തിക സംവരണമാണ് രാജ്യത്തു വേണ്ടതെന്ന് തിരിച്ചറിഞ്ഞ് പൊതുസമൂഹവും പുരോഗമന വാദികളും പ്രബുദ്ധരുമായ രാഷ്ട്രീയ നേതൃത്വങ്ങളും പ്രതികരിക്കാൻ മുന്നോട്ട് വരണമെന്നും വി സി. സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.