ബംഗളൂരു: ബിജെപി കർണാടക പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയ്ക്കു ഖനന അഴിമതി കേസിൽ സിബിഐ കോടതിയുടെ ക്ലീൻ ചിറ്റ്. യെദ്യൂരപ്പയുടെ രണ്ട് മക്കൾ ഉൾപ്പെടെ കേസിൽ ഉൾപ്പെട്ടിരുന്ന പതിമൂന്ന് പേരെയും കോടതി വെറുതെവിട്ടു.

അനധികൃത ഖനനാനുമതി നൽകാൻ 40 കോടി രൂപ കോഴവാങ്ങിയ കേസിലാണു നടപടി. ഖനനാനുമതി നൽകാൻ സൗത്ത് വെസ്റ്റ് മൈനിങ്ങ് കമ്പനിയിൽ നിന്നും 2006-2011 കാലയളവിൽ യെദ്യൂരപ്പയുടെ കുടുംബ ട്രസ്റ്റ് 40 കോടി രൂപ സംഭാവന കൈപ്പറ്റിയെന്നാണ് കേസ്.

കേസ് വിവാദമായതിനെ തുടർന്ന് യെദ്യൂരപ്പയ്ക്കു മുഖ്യമന്ത്രിസ്ഥാനം നഷ്ടമായിരുന്നു. മൂന്ന് ആഴ്ച ജയിലിൽ കിടക്കുകയും ചെയ്തു. അഴിമതി സംബന്ധിച്ച ലോകായുക്ത റിപ്പോർട്ടിനെ തുടർന്നായിരുന്നു രാജി. പിന്നീട് ബിജെപി വിട്ട യെദ്യൂരപ്പ കർണാടക ജനതാ പാർട്ടി എന്ന കക്ഷി രൂപീകരിച്ചിരുന്നു.

യെദ്യൂരപ്പയില്ലാത്ത ബിജെപിക്കു കർണാടകത്തിൽ അധികാരം നഷ്ടമാകുകയും ചെയ്തു. പിന്നീട് ബിജെപിയിലേക്കു തിരിച്ചെത്തിയ യെദ്യൂരപ്പ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി.

നീതി നടപ്പായെന്നും താൻ കുറ്റവിമുക്തനായെന്നും ആയിരുന്നു കോടതി വിധിയോടുള്ള യെദ്യൂരപ്പയുടെ പ്രതികരണം. കേസിൽ മൂന്ന് ആഴ്ച ജയിലിൽ കിടന്ന യെദ്യൂരപ്പ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

കേസിൽ തന്റെ കക്ഷിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് യെദ്യൂരപ്പയുടെ അഭിഭാഷകൻ സി വി നാഗേഷ് പറഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നിയമത്തിന്റെ പരിധിയിൽ നിന്നുംകൊണ്ട് മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ എന്നുമാണ് കേസിലെ വിചാരണക്കിടെ യെദ്യൂരപ്പ കോടതിയിൽ പറഞ്ഞത്. താൻ കാരണം സർക്കാരിന് യാതൊരുവിധ സാമ്പത്തികനഷ്ടവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞിരുന്നു.

സൗത്ത് വെസ്റ്റ് മൈനിങ്ങ് കമ്പനിയിൽ നിന്നും കൈപ്പറ്റിയ പണത്തിൽ 20 കോടി യെദ്യൂരപ്പ രണ്ട് ആൺമക്കളുടെയും മരുമകന്റേയും സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചുവെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. സുപ്രീംകോടതി നിർദേശ പ്രകാരമാണ് സിബിഐ കേസ് ഏറ്റെടുത്തിരുന്നത്.