ന്യൂഡൽഹി: മുൻകേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആഭ്യന്തരമന്ത്രാലയം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. രാജ്യംവിടുന്നത് തടയണമെന്നുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേയും സിബിഐയുടെയും ആവശ്യപ്രകാരമാണ് നടപടി. അതേസമയം, നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാർത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേയും (ഇഡി) സിബിഐയുടേയും ആവശ്യപ്രകാരമാണു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നോട്ടിസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു കാർത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ വാദം കേൾക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. കാർത്തി ചിദംബരത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന് എതിരെയുള്ള നിയമപ്രകാരമാണു കേസ്. സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണു കേസെടുത്തത്.

പി.ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ, ഐഎൻഎക്‌സ് മീഡിയക്കു വിദേശനിക്ഷേപം ലഭ്യമാക്കാൻ അനധികൃത ഇടപെടൽ നടത്തിയെന്നാണു കേസ്. കാർത്തി ചിദംബംരം, ഐഎൻഎക്‌സിൽ നിന്നു കൺസൾട്ടേഷൻ ഫീസ് വാങ്ങിയതായും സിബിഐ കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി ചിദംബരത്തിന്റേയും കാർത്തി ചിദംബരത്തിന്റേയും ചെന്നൈയിലെ വീടുകളിൽ സിബിഐ പരിശോധന നടത്തിയിരുന്നു.

അന്വേഷണം പുരോഗമിക്കുന്നതിനിടെ കാർത്തി ചിദംബരം ലണ്ടനിലേക്കു പോയി. ഷീന ബോറ വധക്കേസിൽ ഉൾപ്പെട്ട ഇന്ദ്രാണിയുടെയും പീറ്റർ മുഖർജിയുടെയും ഉടമസ്ഥതയിലായിരുന്നു ഐഎൻഎക്‌സ് മീഡിയ. എയർസെൽ -മാക്സിസ് അഴിമതി കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ സിബിഐക്ക് സാധിക്കാത്ത അവസരത്തിൽ കേസ് റദ്ദാക്കാനാവശ്യപ്പെട്ട് കാർത്തി ചിദംബരം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് പുതിയ നീക്കം. തനിക്കെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്തതിലും അന്വേഷണം നടത്തിയതിലും അന്വേഷണ ഏജൻസിയുടെ ഭാഗത്തു നിന്നുണ്ടായ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് കേസിനെ കാർത്തി കോടതിയിൽ ചോദ്യം ചെയ്യുന്നത്.

മെയ് 15നാണ് തനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ തന്റെ വീട്ടിൽ ഏജൻസി പരിശോധനയ്ക്കെത്തിയത് മെയ് 16നാണെന്നും കാർത്തി ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെയുള്ള പരാതിയിൽ പരാതിക്കാരന്റെ കൈയൊപ്പ് ഉണ്ടായിരുന്നില്ല. വാക്കാൽ നൽകിയ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തതെന്നും കാർത്തി ആരോപിക്കുന്നു.