ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടന രണ്ടുദിവസത്തിനകം ഉണ്ടാകുമെന്ന് സൂചന. ധനവകുപ്പിനൊപ്പം പ്രതിരോധവകുപ്പിന്റെ അധിക ചുമതല വഹിക്കുന്ന അരുൺ ജെയ്റ്റ്‌ലിയിൽ നിന്ന് പ്രതിരോധം ഒഴിവാക്കിയേക്കും. പകരം ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിനെ പ്രതിരോധ മന്ത്രിയാക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ന് ഡൽഹിയിലെത്തിയ മനോഹർ പരീക്കർ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിച്ചു. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച.

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 12ന് വിദേശ പര്യടനത്തിനു പോകുംമുമ്പുതന്നെ മന്ത്രിസഭാ വികസനമുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മോദി നവംബർ ഏഴിന് വാരാണസി സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുകഴിഞ്ഞ് വിദേശപര്യടനത്തിനു മുന്നോടിയായി മന്ത്രിസഭാ വികസനം ഉണ്ടായേക്കും.

രണ്ടു പ്രധാനവകുപ്പുകൾ ഒരു മന്ത്രി കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ട് തുടക്കം മുതൽ തന്നെ ചർച്ചാവിഷയമായിരുന്നു. പ്രതിരോധവും ധനകാര്യവും പോലെ തന്ത്രപ്രധാനവകുപ്പുകൾ ഒരു മന്ത്രിക്ക് നൽകിയതിൽ ബിജെപിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം ഉയർന്നിരുന്നു. ഇതെത്തുടർന്നാണ് മന്ത്രിസഭാ വികസനത്തിനൊപ്പം പ്രതിരോധ വകുപ്പ് ജെയ്റ്റ്‌ലിയിൽ നിന്ന് പരീക്കറിന് നൽകാനുള്ള തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമാണ് പരീക്കർ പുലർത്തുന്നത്. സംശുദ്ധ രാഷ്ട്രീയ പ്രതിച്ഛായയുള്ള പരീക്കർ ഗോവയിൽ മികച്ച പിന്തുണയുള്ള ജനനേതാവാണ്.