ന്യൂഡൽഹി: സ്വവർഗ വിവാഹം അംഗീകരിക്കണമെന്ന ആവശ്യത്തെ കോടതിയിൽ എതിർത്ത് കേന്ദ്ര സർക്കാർ. ഇത് ഇന്ത്യൻ കുടുംബവ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഡൽഹി ഹൈക്കോടതിയിലാണ് സർക്കാർ ഇതുസംബന്ധിച്ച സത്യവാങ്മൂലം നൽകിയത്.

പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നതും ഒരേ ലിംഗത്തിലുള്ള വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ഭർത്താവ്, ഭാര്യ, കുട്ടികൾ എന്നിങ്ങനെയുള്ള ഇന്ത്യൻ കുടുംബ ആശയവുമായി താരതമ്യപ്പെടുത്താനാവില്ല'- കേന്ദ്രം വ്യക്തമാക്കി.

രാജ്യത്തെ വിവാഹ നിയമങ്ങൾ ഒരു പുരുഷന്റെയും സ്ത്രീയുടെയും ഐക്യത്തെ മാത്രം അംഗീകരിക്കുന്നതാണെന്നും എന്നാൽ സ്വവർഗ വിവാഹം ഇതിന് വിരുദ്ധമാണെന്നും

സ്വവർഗ വിവാഹം മൗലിക അവകാശമായി ഹർജിക്കാർക്ക് അവകാശപ്പെടാനാവില്ല. ഒരേ ലിംഗത്തിലുള്ളവരുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നത് നിലവിലുള്ള വ്യക്തി നിയമ വ്യവസ്ഥകൾ ലംഘിക്കുന്നതായും കേന്ദ്രം അറിയിച്ചു.

'വിവിധ മതവിഭാഗങ്ങളുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട വ്യക്തിഗത നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന രാജ്യത്തെ വിവാഹ നിയമങ്ങൾ പാർലമെന്റ് രൂപകൽപ്പന ചെയ്യുകയും രൂപപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. ഒരു പുരുഷന്റെയും സ്ത്രീയുടെയും ഐക്യത്തെ മാത്രം അംഗീകരിക്കുന്നതാണ് ഈ നിയമങ്ങൾ. മതപരമായ അനുമതി വഴി നിയമപരമായ അനുമതി നൽകുന്നു. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇടപെടൽ രാജ്യത്തെ വ്യക്തി നിയമങ്ങളുടെ സൂക്ഷ്മമായ സന്തുലിതാവസ്ഥയെ പൂർണമായും തകർക്കും' സത്യവാങ്മുലം പറയുന്നു.

സ്വവർഗ വിവാഹത്തിൽ ഒരാളെ ഭർത്താവ് എന്നും മറ്റൊരാളെ ഭാര്യ എന്നും വിളിക്കുന്നത് സാധ്യമോ പ്രായോഗികമോ അല്ലെന്നും സർക്കാർ വ്യക്തമാക്കി. ഇതിന്റെ ഫലമായി നിരവധി നിയമപരമായ പ്രശ്നങ്ങൾ ഉടലെടുക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ഹിന്ദുവിവാഹ നിയമത്തിന്റെ പിരിധിയിൽ സ്വവർഗ വിവാഹത്തിന് അനുമതി തേടിക്കൊണ്ടുള്ള ഹർജിയിൽ ഹൈക്കോടതിയുടെ നോട്ടീസിലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. ഹർജി ഇനി ഏപ്രിൽ മാസത്തിലാണ് കോടതി വീണ്ടും പരിഗണിക്കുക.