മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിൽ യുസ്വേന്ദ്ര ചാഹലിന്റെ ദിനമായിരുന്നു ഇന്നലെ. രാജസ്ഥാൻ റോയൽസിന്റെ ഹിമാലൻ സ്‌കോർ ചേസ് ചെയ്ത് വിജയിക്കാമെന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും നായകൻ ശ്രേയസ് അയ്യരുടേയും പ്രതീക്ഷകൾ ബൗൾഡാക്കിയത് ചാഹലായിരുന്നു. അതും ഹാട്രിക് അടക്കം ഒരോവറിൽ നാല് വിക്കറ്റുകളും മത്സരത്തിലാകെ അഞ്ച് വിക്കറ്റ് നേട്ടവും കീശയിലാക്കിക്കൊണ്ട്. മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ചാഹലായിരുന്നു.

ഹാട്രിക്ക് നേട്ടത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചാഹലിന്റെ വേറിട്ട ആഘോഷം.തന്റെ പ്രസിദ്ധമായ മീം പുനരാവിഷ്‌കരിച്ചാണ് യൂസ്വേന്ദ്ര ചാഹൽ ആഘോഷം വേറിട്ടതാക്കിയത്. 2019 ലോകകപ്പിൽ വാട്ടർബോട്ടിലുകളുമായി ബൗണ്ടറി ലൈനിനരികെ കിടക്കുന്ന ചഹലിന്റെ മീം വൈറലായിരുന്നു. ട്രോളന്മാരുടെ പ്രധാന മീം ആയി ഇപ്പോഴുമത് സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അത് വീണ്ടും പുനരാവിഷ്‌കരിക്കുകയാണ് ചഹൽ. പിന്നാലെ മീം തരംഗമാകുകയും ചെയ്തു.

 

'ഇതൊരു പഴയ മീം പോലെയാണ്. 2019 ലോകകപ്പിൽ ഞാൻ ബൗണ്ടറിയിലായിരുന്നു. ആ മത്സരത്തിൽ ഞാൻ കളിച്ചിരുന്നില്ല. ആ മീം അന്ന് വളരെയേറെ ശ്രദ്ധ നേടി' എന്നും ചാഹൽ കൊൽക്കത്തയ്ക്കെതിരെ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ ശേഷം പറഞ്ഞു. ലോകകപ്പിൽ കൂളിങ് ഗ്ലാസ് ധരിച്ചായിരുന്നു ചാഹലിന്റെ കിടപ്പ് എങ്കിൽ ഐ.പി.എൽ ഹാട്രികിലെ ആഘോഷത്തിൽ കണ്ണടയുണ്ടായിരുന്നില്ല.ഹാട്രികിന് പിന്നാലെ ചഹൽ നടത്തിയ ആഘോഷം ഇന്ത്യൻ മുൻ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സെവാഗ് ഉൾപ്പടെയുള്ളവർ ഏറ്റെടുത്തു.

 

ഐപിഎൽ കരിയറിൽ ആദ്യമായിട്ടാണ് ചഹൽ ഹാട്രിക് നേടുന്നത്. മത്സരത്തിൽ അഞ്ച് വിക്കറ്റാണ് ചഹൽ വീഴ്‌ത്തിയത്. നാല് ഓവറിൽ 40 റൺസ് വഴിങ്ങിയായിരുന്നു ചഹലിന്റെ അഞ്ച് വിക്കറ്റ് നേട്ടം. മത്സരത്തിൽ ഏഴ് റൺസിന്റെ വിജയം രാജസ്ഥാൻ റോയൽസ് സ്വന്തമാക്കുകയും ചെയ്തു. രാജസ്ഥാൻ ഉയർത്തിയ 217 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്തയ്ക്ക് 19.4 ഓവറിൽ 210 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.