പെരുമ്പാവൂർ; സ്‌കൂട്ടർ നിർത്തി മൊബൈലിൽ സംസാരിക്കുകയായിരുന്ന വീട്ടമ്മയുടെ സ്വർണ്ണ മാല പൊട്ടിച്ച് കടന്നു കളഞ്ഞ കേസ്സിൽ കുട്ടിക്കള്ളൻ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ.

ബെക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന പ്രധാന സംഘത്തെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. ആലുവ കോമ്പാറ ചിന്നവീട്ടിൽ ഫസൽ സക്കീർ (20), കലൂർ മക്കഞ്ചംപറമ്പ് കുഞ്ചത്തായി വീട്ടിൽ നിഷാദ് (32), കോമ്പാറ കൂലിയ വീട്ടിൽ ഷിഫാസ് (21) എന്നിവരെയും, പ്രയപൂർത്തിയാകാത്ത കുട്ടിയെയുമാണ് പിടികൂടിയിിട്ടുള്ളതെന്ന് കുന്നത്തുനാട് പൊലീസ് അറിയിച്ചു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കിഴക്കമ്പലം ഞാറള്ളൂർ ഭാഗത്ത് വെച്ച് സ്‌കൂട്ടർ നിർത്തി മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്ന സ്ത്രീയുടെ രണ്ട് പവൻ സ്വർണ്ണ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസ്സിലാണ് അറസ്റ്റ്. ജില്ലയിൽ സമാന രീതിയിൽ നടന്നിട്ടുള്ള മോഷണങ്ങളിൽ ഉപയോഗിച്ച ബൈക്കുകളെ കുറിച്ച് അന്വേഷിക്കാൻ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷമാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. കഴിഞ്ഞ മാസം വാഴക്കുളം, കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധികളിലും ഇവർ മോഷണം നടത്തിയിട്ടുണ്ട്. പെരുമ്പാവൂർ ഡി.വൈ.എസ്‌പി കെ.ബിജുമോന്റെ നേതൃത്വത്തിൽ കുന്നത്തനാട് ഇൻസ്പെക്ടർ വി.റ്റി.ഷാജൻ, എസ്‌ഐ മാരായ കെ.റ്റി.ഷൈജൻ, സാജൻ.ഒ.വി, എഎസ്ഐ സത്താർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മനാഫ്, ശിവദാസ്, അനൂപ്, അജിൽകുമാർ, നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.