മുണ്ടക്കയം: സഹോദരങ്ങളുടെ മരണത്തിന്റെ ഞെട്ടലിലാണ് പാറത്തോട് നിവാസികൾ. കറുത്ത ഞായർ സമ്മാനിച്ചാണ് സഹോദരങ്ങളുടെ വേർപാടിന്റെ ദുഃഖ വാർത്ത ഇന്നലെ യെത്തിയത്. മുണ്ടക്കയം കോരുത്തോടിന് സമീപം മടുക്കയിൽ സ്‌കൂട്ടറിന്റെ പിന്നിൽ ടാറ്റ സുമോ ഇടിച്ച് മരിച്ച. പാറത്തോട് സ്വദേശികളായ പുത്തൻപുരയ്ക്കൽ പി. ഡി.ചന്ദ്രൻ (55) പി .ഡി.അനിയൻ (52) എന്നിവർ നാട്ടുകാർക്ക് ഏറെ പ്രിയങ്കരരായിരുന്നു.

രക്ത ബന്ധങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ഈ കാലഘട്ടത്തിൽ എപ്പോഴും സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരങ്ങൾ നാട്ടുകാർക്ക് വിസ്മയമായിരുന്നു. വർഷങ്ങളായി അടുത്തടുത്ത വീടുകളിൽ കുടുംബസമേതം ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. ഏവർക്കും മാതൃകയായ സഹോദരങ്ങളുടെ വേർപാട് ഇനിയും വിശ്വസിക്കാനായിട്ടില്ല നാട്ടുകാർക്ക്.

അവധിയുടെ ആലസ്യത്തിലായിരുന്ന പാറത്തോട് നിവാസികൾ വൈകുന്നേരത്തോടെയാണ് ഇവരുടെ മരണ വാർത്ത അറിഞ്ഞത്. ആദ്യം രണ്ട് പാറത്തോട് സ്വദേശികൾ എന്നായിരുന്നു അപകടവിവരം. പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ നാട്ടുകാർവിവരങ്ങൾ അറിയുന്നത്. വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം.

ഇവർ സഞ്ചരിച്ചിരുന്ന ആക്ടിവ സ്‌കൂട്ടറിന്റെ പിന്നിൽ, പിറകിൽ നിന്നും അമിത വേഗത്തിൽ എത്തിയ ടാറ്റ സുമോ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ രണ്ടുപേരും വാഹനത്തോടൊപ്പം അടുത്തുള്ള കുഴിയിലേക്ക് തെറിച്ചുപോയി. നിയന്ത്രണം വിട്ട കാറും അവരുടെ പുറത്തേക്കു മറിയുകയായിരുന്നു. സമീപവാസികളും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നാണ് ഇരുവരേയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

ഒരാൾ സംഭവ സ്ഥലത്തു വച്ചും, മറ്റെയാൾ ആശുപത്രിയിലേക്കു പോകും വഴിയിലുമാണ് മരണത്തിനു കീഴടങ്ങിയത്. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. വിജയമ്മ ചന്ദ്രന്റെ ഭാര്യയും ശ്രീജ, രഞ്ജു എന്നിവർ മക്കളുമാണ്. അനിയൻന്റെ ഭാര്യ: ഉഷ, മക്കൾ: ആഷ, അനീഷ്.