കൊച്ചി: തനിക്കുണ്ടായ കയ്‌പേറിയ അനുഭവങ്ങൾക്ക് നന്ദി പറഞ്ഞ് മാധ്യമപ്രവർത്തക ചാനലിൽ നിന്ന് പടിയിറങ്ങി. റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ സൂര്യ സുജിയാണ് ചാനലിൽ നിന്ന് രാജി വച്ചത്. തന്റെ ഏഴുമാസത്തെ ചാനൽ അനുഭവങ്ങൾ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പങ്കുവച്ച് കൊണ്ടാണ് സൂര്യ സുജി വിവരം അറിയിച്ചത്. കണ്ണൂർ സ്വദേശിയായ സൂര്യ സുജി മുൻപ് കൈരളി ചാനലിലായിരുന്നു.

ഗരുഡൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തൃശൂർ ഗിരിജ തിയേറ്ററിൽ എത്തിയ സുരേഷ് ഗോപിയോട് സൂര്യ സുജി ചോദ്യം ചോദിച്ചപ്പോൾ, അദ്ദേഹം രോഷാകുലനായത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ആളാവാൻ വരരുത് എന്ന് സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് പറയുകയും തുടർന്ന് സംസാരിക്കണമെങ്കിൽ മാധ്യമപ്രവർത്തകയോട് മാറിനിൽക്കാൻ പറയണമെന്ന് മറ്റുള്ളവരോട് പറയുകയും ചെയ്തിരുന്നു. ഉടൻ തന്നെ സൂര്യ അവിടെ നിന്ന് മാറുകയും ചെയ്തിരുന്നു. താൻ ആളായതല്ല, ആർജ്ജവത്തോടെ ചോദ്യം ചോദിച്ചതാണെന്നാണ് സുര്യ അന്ന് പ്രതികരിച്ചത്. സോഷ്യൽ മീഡിയയിൽ ഈ വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടാവുകയും ചെയ്തു.

ഈ സംഭവത്തെ തുടർന്ന് മാധ്യമ പ്രവർത്തകയെ കൊച്ചിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് തനിക്കുണ്ടായ അനുഭവവും സൂര്യ സുജി തന്റെ പോസ്റ്റിൽ വിവരിക്കുന്നുണ്ട്.

സൂര്യ സുജിയുടെ കുറിപ്പിന്റെ പൂർണരൂപം:

റിപ്പോർട്ടർ എന്ന സ്ഥാപനത്തിൽ നിന്നും resign ചെയ്തു... മരം മുറി ചാനലിലെ ഏഴുമാസത്തെ അനുഭവങ്ങൾ. വാർത്തകളെ വിൽക്കാൻ താല്പര്യമില്ലാത്തതുകൊണ്ട് ഇറങ്ങി. വാർത്തകൾ എന്ന് പറയുന്നത് മുതലാളിയെ വെളുപ്പിക്കാൻ വേണ്ടി ചെയ്യേണ്ട ഒന്നല്ല..അത് ചെയ്യുന്നതിലും നല്ലത് ഈ പണി തന്നെ ഉപേക്ഷിച്ചു പോകുന്നതാണ്..

അതുകൊണ്ട് ഇറങ്ങി... ഒട്ടും പ്രൊഫഷണൽ അല്ലാത്ത ഒരു പറ്റം കോമാളികൾ നയിക്കുന്ന ചാനലാണ് റിപ്പോർട്ടർ...നിസ്സഹായരായ മനുഷ്യരാണ് അവിടെ ജോലി ചെയ്യുന്നത്.... ഒരു കൂട്ടരാജി ഉടൻ തന്നെ ഉണ്ടാവും എന്നത് ഉറപ്പ്.... സുരേഷ് ഗോപിയുടെ വിഷയത്തിന് ശേഷം റിപ്പോർട്ടർ അധികാരികൾ എന്നോട് പെരുമാറിയ രീതി വിവരിക്കാൻ ആവില്ല...

ഇടതുപക്ഷ അനുഭാവിയെ, സംഘപരിവാറിനെതിരെ ശബ്ദമുയർത്തുന്ന ഒരാളെ അവർക്ക് ഉൾക്കൊള്ളാൻ കഴിയില്ല....അവർ പുറത്താക്കും മുൻപേ പുറത്തു പോകണം എന്നത് എന്റെ തീരുമാനം... മുതലാളിമാർക്ക് വേണ്ടത് വായടക്കി അവരെ വെളുപ്പിക്കാൻ വേണ്ടി മാത്രം വാർത്ത ചെയ്യുന്ന തൊഴിലാളികളെയാണ് ...സംഘപരിവാർ രാഷ്ട്രീയമല്ലാത്തത് എന്തും അവർക്ക് വെറുപ്പാണ്..പല വിഗ്രഹങ്ങളും ഉടഞ്ഞു പോയി ....
അത് നല്ലതിന്....

രാത്രി 7 മണി മീറ്റിംഗിന് മരം മുറി മുതലാളി കയറി ഇരുന്ന് അനുഭവ സമ്പത്തുള്ള റിപ്പോർട്ടർമാരെ തെറി വിളിക്കും....അടുത്തദിവസം ഒന്നും സംഭവിച്ചിട്ടില്ലാത്ത രീതിയിൽ റിപ്പോർട്ടർമാർ എല്ലാവരും മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടും.... 24 എന്ന ചാനലിന്റെ മൈക്ക് പിടിച്ചു എന്നതിന്റെ പേരിൽ മാത്രം കൊല്ലത്തുണ്ടായ ഡ്രൈവറെ രാജിവെപ്പിച്ച പാരമ്പര്യമുണ്ട് ഈ സ്ഥാപനത്തിന്...പട്ടിയെപ്പോലെ പണിയെടുപ്പിച്ച് പണിയെടുക്കുന്നില്ല എന്ന് പറഞ്ഞു നാലു റിപ്പോർട്ടർമാരെ പറഞ്ഞു വിട്ടതിന്റെ പാരമ്പര്യവും ഉണ്ട് ..അങ്ങനെ ഒരുപാടുണ്ട് .മാധ്യമപ്രവർത്തകരെ വിലയ്ക്കെടുത്ത് നടത്തുന്ന ഒരു സ്ഥാപനം....ഇപ്പോഴെങ്കിലും ഇവിടെ നിന്ന് ഇറങ്ങാൻ പറ്റിയതിൽ സന്തോഷം ...