കൽപ്പറ്റ: കൽപ്പറ്റ പോക്‌സോ കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനു നേരെ പ്രതി ചെരുപ്പ് എറിഞ്ഞു. പോക്‌സോ കേസിൽ ശിക്ഷ ലഭിച്ച മേപ്പാടി കടത്തിക്കുന്ന് സ്വദേശി അറുമുഖനാണ് ജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞത്. 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 25 വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 2014ൽ ഉണ്ടായ കേസിന്റെ വിധി ഇന്നാണ് കോടതി പ്രഖ്യാപിച്ചത്.

ഇതിൽ പ്രകോപിതനായാണ് പ്രതി കാലിൽ കിടന്നിരുന്ന ചെരുപ്പ് ജഡ്ജിക്ക് നേരെ എറിഞ്ഞത്. ചെരുപ്പ് ദേഹത്ത്‌കൊണ്ട ജഡ്ജിയെ കൽപറ്റ ജനറാലാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ അറുമുഖനെ അറസ്റ്റ് ചെയ്തു. ഇയാളെ കൽപ്പറ്റ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.

കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമത്തിൽ ഇരട്ടനീതി നിലനിൽക്കുന്നതായി ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പോക്സോ നടപടികൾ നേരിട്ടവരും കുടുംബാംഗങ്ങളും പങ്കെടുത്ത ഉപവാസ സമരം വയനാട് കളക്ടറേറ്റിന് മുന്നിൽ നടന്നിരുന്നു. പ്രതിഷേധങ്ങൾക്കിടെയാണ് പോക്സോ ജഡ്ജിക്കുനേരെ ചെരിപ്പേറ്.