കൊച്ചി: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരെ കെമിക്കൽ സ്പ്രേ അടിച്ച കേസിലെ പ്രതികളായ പ്രതീഷ് വിശ്വനാഥ്, സി ജി രാജഗോപാൽ എന്നിവർക്ക് ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം. ബിന്ദു അമ്മിണിയുടെ പരാതി ദുരുദ്ദേശ്യപരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇരുവർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായാൽ 50,000 രൂപയുടെ ബോണ്ടിന്റെയും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിന്റെയും അടിസ്ഥാനത്തിൽ ജാമ്യം നൽകണമെന്നാണ് കോടതി നിർദ്ദേശം.

2019 നവംബർ 26ന് എറണാകുളം സിറ്റി പൊലീസ് കമീഷണർ ഓഫീസിന് സമീപത്തായിരുന്നു സംഭവം. ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്ക് പോകാൻ സംരക്ഷണം ആവശ്യപ്പെട്ടാണ് ബിന്ദു അമ്മിണി കമീഷണർ ഓഫീസിലെത്തിയത്. ശരണമന്ത്രങ്ങൾ മുഴക്കികൊണ്ട് അടുത്ത വന്ന പ്രതികൾ തന്റെ മുഖത്തേക്കും ശരീരത്തിലേക്കും കെമിക്കൽ സ്പ്രേ അടിക്കുകയായിരുന്നെന്നാണ് ബിന്ദു അമ്മിണിയുടെ പരാതി. എന്നാൽ പ്രതികൾ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നതിന് സാക്ഷി മൊഴികൾ ഇല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ബിന്ദു അമ്മിണി ഭക്തയായല്ല, ആക്ടിവസ്റ്റായാണ് ശബരിമലയിലേക്ക് പ്രവേശിക്കാനെത്തിയതെന്നും കോടതി പറഞ്ഞു.പ്രതികൾക്ക് വേണ്ടി അഡ്വ. സി.എസ്. മനുവാണ് കോടതിയിൽ ഹാജരായത്.

ശബരിമല സന്ദർശിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയുടേയും സംഘത്തിന്റെയും ഒപ്പം ചേർന്ന ബിന്ദു അമ്മിണിക്ക് നേരെ കമ്മീഷണർ ഓഫീസിന് മുന്നിൽ വച്ചാണ് കെമിക്കൽ സ്‌പ്രേ ആക്രമണം ഉണ്ടായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ സംഘത്തിന് നേരെ അയ്യപ്പ ധർമ്മ സമിതിയുടെ പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. കെമിക്കൽ സ്‌പ്രേ ആക്രമണം നടത്തിയ ഹിന്ദു ഹെൽപ്പ് ലൈൻ കോർഡിനേറ്റർ ശ്രീനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കമ്മീഷണർ ഓഫീസിന് മുന്നിൽ പൊലീസുകാർ നോക്കി നിൽക്കെയായിരുന്നു ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നത്. മുളക് സ്‌പ്രേ ആക്രമണത്തിനെതിരെ ബിന്ദു അമ്മിണി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.