തിരുവനന്തപുരം: കർണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിക്കൊപ്പം കേരളത്തിൽ ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിന്റെ തിയതിയും പ്രഖ്യാപിക്കുന്ന പ്രതീക്ഷകൾ അസ്ഥാനത്ത് ആയതോടെ ബിജെപിയുടെ രാഷ്ട്രീയ തന്ത്രത്തിന് ഇലക്ഷൻ കമ്മിഷൻ കൂട്ടുനിൽക്കുന്നു എന്ന ആക്ഷേപം ഉയരുന്നു. അതോടൊപ്പം നേരത്തേ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞ മുന്നണികളും ഇതോടെ ആശങ്കയിലായി. പ്രചരണ ചെലവ് കൂടുമെന്ന സ്ഥിതി ഉണ്ടായതോടെ ആണ് ഇത്.

കേന്ദ്രസർക്കാരിന് കൂടുതൽ പ്രഖ്യാപനങ്ങൾക്ക് അവസരം നൽകാൻ ഗുജറാത്തിൽ തിരഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനം വൈകിപ്പിച്ചത് ദേശീയ തലത്തിൽ വലിയ ചർച്ചയായിരുന്നു. ചെങ്ങന്നൂരിൽ എങ്ങനേയും വിജയിച്ചുകയറണമെന്ന വാശിയിലാണ് ബിജെപി കേന്ദ്രനേതൃത്വം. കേരളത്തിൽ പാർട്ടിക്ക് ഏറെ ഗുണംചെയ്യുമെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മെച്ചമാകുമെന്നും ബിജെപി വിലയിരുത്തുന്നുണ്ട്. ഇതിനായി ഇടഞ്ഞുനിൽക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിച്ചേ മതിയാകൂ എന്ന നിലയുണ്ട്. മാണി കോൺഗ്രസ് ഉൾപ്പെടെ മറ്റ് പാർട്ടികളെ കൂടെ കൂട്ടാൻ കഴിയുമോ എന്നും ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്ക് നോട്ടമുണ്ട്. ഇതിനായുള്ള ശ്രമങ്ങൾ ഫലിക്കാതെ വന്നതോടെ ബിജെപിക്ക് കൂടുതൽ സാവകാശം അനുവദിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനും കൂട്ടുനിൽക്കുന്നു എന്ന ആക്ഷേപമാണ് ഉയരുന്നത്.