തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ ശക്തി കുറയുകയാണെന്ന് സർക്കാർ അവകാശപ്പെടുകയാണെങ്കിലും മരണ നിരക്ക് ഉയർന്നു തന്നെ നിൽക്കുന്നത് ആപത് സൂചനയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കോവിഡ് നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നാണ് ഇത്് കാണിക്കുന്നത്. ഇന്ത്യയിൽ മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവിഡ് ബാധയെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞെങ്കിലും കേരളത്തിൽ മാത്രം അതിന് കഴിയുന്നില്ല. രാജ്യത്തുണ്ടാകുന്ന കോവിഡ് ബാധയുടെ 85%വും സംഭാവന ചെയ്യുന്നത് കേരളമാണ്. ആരോഗ്യ പരിപാലനത്തിന് ലോകത്തിന് തന്നെ മാതൃകയായിരുന്നു നേരത്തെ കേരളം. ശക്തമായ ചികിത്സാ ശൃംഖലയും ഉയർന്ന വിദ്യാഭ്യാസ നിലവാരവുമുള്ള കേരളത്തിന് ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളെക്കാളും ഫലപ്രദമായി കോവിഡ് ബാധ നിയന്ത്രിക്കാൻ കഴിയേണ്ടതായിരുന്നു. അതിൽ ദയനീയമായി പരാജയപ്പെട്ടതിന് ഉത്തരവാദി സംസ്ഥാനത്ത് ഭരണം നടത്തുന്ന സർക്കാർ തന്നെയാണ്.

പി.ആർ ഏജൻസികളുടെ സഹായത്തോടെ അന്താരാഷ്ട്ര തലത്തിൽ പേരെടുക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞു പോയിരിക്കുന്നു. ടെസ്റ്റുകൾ നടത്താതെയും രോഗബാധയും മരണങ്ങളും മറച്ച് വച്ചും നടത്തിയ അഭ്യാസങ്ങളുടെയും അശാസ്ത്രീയമായ നടപടികളുടെയും ഫലമാണ് സംസ്ഥാനം ഇപ്പോൾ അനുഭവിക്കുന്നത്. 8000 ത്തോളം മരണങ്ങൾ സംസ്ഥാനം മറച്ചു വച്ചു എന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരം.

ദിവസവും വൈകിട്ട് ടിവിയിൽ പ്രത്യക്ഷപ്പെട്ട് വീമ്പു പറഞ്ഞിരുന്ന മുഖ്യമന്ത്രിയെയും ഇപ്പോൾ കാണാനില്ല. മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയതു കൊണ്ടു മാത്രം രോഗബാധ നിയനന്ത്രിക്കാൻ കഴിയില്ലെന്ന് അന്നേ പറഞ്ഞതാണ്. ഇപ്പോഴാകട്ടെ ഗോഗബാധ നിയന്ത്രിക്കുന്നതിലും മരണ നിരക്ക് താഴ്‌ത്തി കൊണ്ടു വരുന്നതിലും സർക്കാരിന് ഒരു താത്പര്യവുമില്ല.

കോവിഡ് ബാധയും മരണനിരക്കും ഉയർന്നു തന്നെ നിൽക്കുന്ന പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കുന്നതുൾപ്പടെയുള്ള ഇളവുകൾ നടപ്പാക്കുമ്പോൾ സർക്കാർ അലംഭാവം വിട്ട് ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.