- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവൾ സ്വകാര്യ ജീവിതത്തിൽ കടുത്ത വിഷാദ രോഗത്തോട് പൊരുതി; അതവൾ എല്ലാവരിൽ നിന്നും മറച്ചുവച്ചു; തന്നിൽ നിന്നുപോലും; വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത മുൻ മിസ് യുഎസ്എ ചെസ്ലിയുടെ അമ്മ
മൻഹട്ടൻ: മുൻ മിസ് യു.എസ്.എയും ഫാഷൻ ബ്ലോഗറും നിയമജ്ഞയുമായ ചെസ്ലി ക്രിസ്റ്റിന്റെ ആത്മഹത്യയിൽ നൊമ്പരപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി അമ്മ ഏപ്രിൽ സിംപ്കിൻസ്. ചെസ്ലി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച വാർത്ത കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. മൻഹട്ടനിലെ 60 നിലയുള്ള കെട്ടിടത്തിൽനിന്നാണ് ചെസ്ലി വീണ് മരിച്ചത്. ഇതേ കെട്ടിടത്തിൽ ഒൻപതാം നിലയിലാണ് അവർ താമസിച്ചിരുന്നത്. ചെസ്ലിയെക്കുറിച്ച് അമ്മ ഏപ്രിൽ സിംപ്കിൻസ് പങ്കുവെച്ച കാര്യങ്ങളാണ് വാർത്തയിൽ നിറയുന്നത്.
വിഷാദരോഗത്തോട് പൊരുതിക്കൊണ്ടിരിക്കുന്നതിനിടെയാണ് ചെസ്ലിയുടെ അന്ത്യമെന്നാണ് അമ്മ വൈകാരികമായ കുറിപ്പിൽ പറയുന്നത്. മകൾ നഷ്ടപ്പെട്ടത് ഇനിയും ഉൾക്കൊള്ളാനാവുന്നില്ലെന്നും അവർ പറയുന്നു. ഇത്രത്തോളം ആഴത്തിലുള്ള വേദന താൻ ഇതുവരെ അറിഞ്ഞിട്ടില്ലെന്നും ഏപ്രിൽ പറയുന്നു. പ്രിയപ്പെട്ട മകളുടെ മരണകാരണത്തെക്കുറിച്ച് കുടുംബവും സുഹൃത്തുക്കളും തിരിച്ചറിഞ്ഞുവെന്നും വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിലും അതാണ് സത്യമെന്നും ഏപ്രിൽ പറയുന്നു. മകൾ അവളുടെ സ്വകാര്യ ജീവിതത്തിൽ കടുത്ത വിഷാദരോഗത്തോട് പൊരുതിക്കൊണ്ടിരിക്കുകയായിരുന്നു. അതവൾ എല്ലാവരിൽ നിന്നും മറച്ചുവച്ചു, തന്നിൽ നിന്നുപോലും- ഏപ്രിൽ പറയുന്നു.
മകളുടെ ഈ ഭൂമിയിലുള്ള ജീവിതം ചെറുതായിരുന്നെങ്കിലും മനോഹരമായ നിരവധി ഓർമകളാൽ സമ്പന്നമാണ്. അവളുടെ ചിരിയും തമാശയും പുൽകലുമൊക്കെ മിസ് ചെയ്യുന്നുണ്ട്. കുടുംബത്തിലെ പ്രധാന ഭാഗമായിരുന്നു മകളെന്നും അതാണ് ഈ നഷ്ടത്തെ ഏറെ ദുസ്സഹമാക്കുന്നതെന്നും ഏപ്രിൽ പറയുന്നു.
എല്ലാ ദിവസവും തങ്ങളെല്ലാവരും പരസ്പരം മെസേജ് അയക്കുകയും വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. ചെസ്ലി തനിക്ക് മകളേക്കാൾ ഉപരി നല്ല സുഹൃത്തായിരുന്നു. അവളോട് സംസാരിക്കുന്നതായിരുന്നു തന്റെ ദിവസത്തിലെ ഏറ്റവും നല്ല ഭാഗം. ചെസ്ലിയെ അങ്ങേയറ്റം മിസ് ചെയ്യുന്നുവെന്നും എല്ലാവരും വീണ്ടും ഒന്നിക്കുന്ന ദിവസമെത്തുമെന്നും ഏപ്രിൽ വികാരാധീനയായി പറയുന്നു.
ആത്മഹത്യക്കു മുമ്പ് ചെസ്ലി ഇൻസ്റ്റഗ്രാമിൽ കുറിച്ച വരികളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ദിവസം നിങ്ങൾക്ക് വിശ്രമവും സമാധാനവും നൽകട്ടെ- എന്നാണ് ചെസ്ലി കുറിച്ചത്. തന്റെ മാനസികാരോഗ്യം കൈവിട്ടുപോകാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ടെന്ന് ചെസ്ലി നേരത്തേ പറഞ്ഞിരുന്നു. കൈവിടുന്ന ഘട്ടങ്ങളിൽ കൗൺസിലറിനോട് സംസാരിക്കാറുണ്ടെന്നും ചെസ്ലി പറഞ്ഞിരുന്നു.
ചെസ്ലിയുടെ മരണശേഷം കുടുംബവും പ്രസ്താവന പുറത്തുവിട്ടിരുന്നു. സ്‌നേഹിക്കപ്പെടുകയും മറ്റുള്ളവരെ സേവിക്കുകയും ചെയ്തിരുന്നയാളാണ് ചെസ്ലി എന്ന് കുടുംബം പറഞ്ഞു. അറ്റോർണിയായിരിക്കെ നീതി ഉറപ്പാക്കാനും മിസ് യു.എസ്.എ പദിവിയിലിരിക്കുമ്പോഴും എക്‌സ്ട്രായിൽ അവതാരകയായിരിക്കുമ്പോഴും തന്റെ സേവനത്തിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നയാളാണ് ചെസ്ലി എന്ന് കുടുംബം പറയുന്നു. അതിലെല്ലാമുപരി ഒരു മകൾ, സഹോദരി, സുഹൃത്ത്, മെന്റർ, സഹപ്രവർത്തക എന്നീ നിലകളിലെല്ലാമുള്ള ചെസ്ലിയുടെ സ്വാധീനം തുടർന്നും നിലനിൽക്കുമെന്നും കുടുംബം അറിയിച്ചു.
2019-ലാണ് ചെസ്ലി സൗന്ദര്യറാണിപട്ടം ചൂടിയത്. സൗത്ത് കരോലൈന സർവകലാശാല, വേക്ക് ഫോറസ്റ്റ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നായി മൂന്നു ബിരുദംനേടി. രാജ്യത്ത് ചെയ്യാത്ത കുറ്റത്തിന് തടവിൽ കഴിയേണ്ടിവന്നവരുടെ ശിക്ഷാകാലാവധി കുറയ്ക്കാൻ അവർ തടവുകാർക്ക് സൗജന്യമായി നിയമസഹായം നൽകിയിരുന്നു.