ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടീസ് നൽകി. ഏഴ് വ്യത്യസ്ത പാർട്ടികളിലെ 60 എം പിമാർ ഒപ്പിട്ടാണ് നോട്ടീസ് നൽകിയത്. രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നൽകിയെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി അസാദ് അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ നേരത്തെ തന്നെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. രാജ്യസഭയിൽ നോട്ടീസ് നൽകിയ സ്ഥിതിക്ക് വിഷയം ചർച്ചചെയ്ത് തീരുമാനമെടുക്കേണ്ടിവരും.

വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ന് യോഗം ചേരുന്നുണ്ട്. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനായി എംപിമാരുടെ ഒപ്പുശേഖരണം നടത്തിയതും ഗുലാം നബിയായിരുന്നു. ഇംപീച്ച്മെന്റിനെ അനുകൂലിക്കുന്ന പ്രസ്താവനയിൽ ഏകദേശം 60ഓളം എംപിമാർ ഒപ്പിട്ടിട്ടുണ്ട്. 1968ലെ ജഡ്ജസ് എൻക്വയറി ആക്ട് അനുസരിച്ച് ലോക്‌സഭയിലെ 100 അംഗങ്ങളോ രാജ്യസഭയിലെ 50 അംഗങ്ങളോ ജഡ്ജിക്കെതിരെയുള്ള പ്രസ്താവനയിൽ ഒപ്പിട്ടാൽ മാത്രമേ പരാതി പരിഗണിക്കുകയുള്ളൂ.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇംപീച്ച്മെന്റിനെക്കുറിച്ച് ആദ്യം സംസാരിച്ചു തുടങ്ങിയത്. ആഴ്ചകൾക്ക് ശേഷം നാല് മുതിർന്ന സുപ്രീംകോടതി ജഡ്ജിമാരും ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പരസ്യമായി പ്രതികരിച്ചു. എന്നാൽ ഇംപീച്ച്മെന്റ് നടപടികൾക്ക് മുൻകൈയെടുക്കാൻ പ്രതിപക്ഷ പാർട്ടികൾ മുഴുവൻ യോജിപ്പിലെത്തണം എന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്.

തൃണമൂൽ കോൺഗ്രസും ഡി.എം.കെയും ഇംപീച്ച്മെന്റിനോട് സഹകരിക്കാൻ വിസമ്മതിച്ചുവെന്നാണ് സൂചന. കോൺഗ്രസിലെ തന്നെ അഭിഷേക് സിൻവിയും പ്രസ്താവനയിൽ ഒപ്പിടാൻ ഇതുവരെ തയാറായിട്ടില്ല. വിഷയത്തിൽ മല്ലികാർജുൻ ഖാർഗെയും ആനന്ദ് ശർമയും കപിൽ സിബലും വെവ്വേറെ അഭിപ്രായങ്ങൾ പറഞ്ഞതും അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി.