കർണാൽ: കർഷകർക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. സമാധാനപരമായ പ്രതിഷേധം ഉറപ്പുനൽകിയ ശേഷം കർഷകർ ദേശീയപാത ഉപരോധിക്കുകയും പൊലീസുകാർക്ക് നേരെ കല്ലെറിയുകയും ചെയ്തതിനാലാണ് പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.

'അവർക്ക് പ്രതിഷേധിക്കണമെന്നുണ്ടെങ്കിൽ അവർ സമാധാനപരമായി അത് ചെയ്യേണ്ടതായിരുന്നു. ആർക്കും അതിൽ എതിർപ്പില്ല. സമാധാനപരമായി പ്രതിഷേധിക്കാമെന്ന് അവർ നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അവർ പൊലീസിനുനേരെ കല്ലെറിയുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്താൽ ക്രമസമാധാനം നിലനിർത്താൻ പൊലീസിന് നടപടിയെടുക്കേണ്ടതായി വരും' ശനിയാഴ്ച വൈകുന്നേരം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.

കർണാലിൽ നടന്നത് ഒരു പാർട്ടിയുടെ സംസ്ഥാനതല യോഗമായിരുന്നു. അതിനെ എതിർക്കാൻ അവർ നടത്തിയ ആഹ്വാനത്തെ താൻ അപലപിക്കുന്നതായും ഏതെങ്കിലും കാരണത്താൽ ഒരു സംഘടനയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അവർ ഹൈവേ ഉപരോധിച്ചതിനാൽ ഞങ്ങൾക്ക് ചെറിയ രീതിയിൽ ശക്തി പ്രയോഗിക്കേണ്ടി വന്നു. ചിലർ പൊലീസിനുനേരെ കല്ലുകൾ എറിയുന്ന സാഹചര്യവും വന്നു.' കർണാൽ പൊലീസ് ഐ.ജി മംമ്താ സിങ് പറഞ്ഞു.ബിജെപി യോഗത്തിനെതിരേ പ്രതിഷേധിക്കാൻ കർണാലിലേക്ക് പോകുന്നതിനിടെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയ കർഷക സംഘത്തിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. സംഭവത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റ ഒരു കർഷകൻ ഇന്ന് മരണപ്പെടുകും ചെയ്തു.