തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന് പിന്തുണയുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്ത്. വാർഡ് വിഭജനം കൂട്ടായ തീരുമാനമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ലീഗിനെ മാത്രം കുറ്റപ്പെടുത്തി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷനുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സമവായമായെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷണറെ എന്റെയോ മുഖ്യമന്ത്രിയുടെയോ ചേംബറിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ഫേസ്‌ബുക്ക് പേജിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസത്തെ യോഗത്തിനിടെ കുഞ്ഞാലിക്കുട്ടിയും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, കമ്മീഷനെ ഭീഷണിപ്പെടുത്തിയെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനും സർക്കാരും തമ്മിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് കാര്യത്തിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി സമ്മതിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് സമയബന്ധിതമായി തന്നെ നടത്താനാണ് സർക്കാരിന്റെ ശ്രമമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. ഒറ്റഘട്ടമായി തന്നെ തിരഞ്ഞെടുപ്പ് നടത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ കോടതിയുടെ അന്തിമ വിധി അനുസരിച്ച് മുന്നോട്ട് പോകും. വിധി എന്ത് തന്നെ ആയാലും അതിനെതിരേ അപ്പീൽ പോകില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വാർഡ് വിഭജനത്തെ എതിർക്കുന്നവർ ജനങ്ങളുടെ പ്രതിഷേധം പിടിച്ചു വാങ്ങുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.