തൃശൂർ: ചിലവന്നൂർ പുഴ കൈയേറി നടൻ ജയസൂര്യ ബോട്ടു ജെട്ടിയും ചുറ്റുമതിലും നിർമ്മിച്ച കേസിൽ നഗരസഭയോടു വിശദീകരണം ചോദിച്ച് തൃശൂർ വിജിലൻസ് കോടതി. അനധികൃത നിർമ്മാണം പൊളിച്ചു കളയണമെന്ന നോട്ടീസ് കൊടുത്തിട്ട് ഒരു വർഷമായിട്ടും അനക്കമില്ലെന്നും കോടതി നിരീക്ഷിച്ചു.

പരാതിയിൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഹാജരാക്കണമെന്നു കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്കാണു തൃശൂർ വിജിലൻസ് കോടതി നിർദ്ദേശം നൽകിയത്. ജനുവരി ആറിനകം ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകണമെന്ന് വിജിലൻസ് ജഡ്ജി എസ് എസ് വാസൻ ഉത്തരവിട്ടു.

കൊച്ചുകടവന്ത്രയിലാണ് നടൻ ജയസൂര്യ സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ച.അടി വിസ്തീർണ്ണത്തിലുള്ള വീടും നിർമ്മിച്ചത്. ചിലവന്നൂർ കായൽ പുറമ്പോക്ക് കൈയേറി നടത്തിയ നിർമ്മാണമാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിട നിർമ്മാണ ചട്ടവും ലംഘിച്ചെന്നുമായിരുന്നു പരാതി. കളമശേരി സ്വദേശിയും പൊതുപ്രവർത്തകനുമായ ഗിരീഷ്ബാബുവാണു പരാതി നൽകിയത്.

തുടർന്ന് ബിൽഡിങ് ഇൻസ്‌പെക്ടർ സ്ഥലം സന്ദർശിച്ച് കൈയേറ്റം നടന്നുവെന്നു നഗരസഭക്ക് റിപ്പോർട്ട് നൽകി. ഇതിന്റെ വെളിച്ചത്തിൽ 14 ദിവസത്തിനകം നിർമ്മാണം സ്വന്തം ചെലവിൽ പൊളിച്ച് മാറ്റണമെന്ന് 2014 ഫെബ്രുവരി 28ന് നഗരസഭ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവിട്ട് ഏറെക്കഴിഞ്ഞിട്ടും നടപടിയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതി വീണ്ടും ഇക്കാര്യത്തിൽ ഇടപെട്ടത്.