ന്യൂഡൽഹി: ആ പത്തു വയസ്സുകാരിയോട് സുപ്രീം കോടതിയും കനിഞ്ഞില്ല. കളിച്ചു നടക്കേണ്ട പ്രായത്തിൽ തന്നെ പേറ്റു നോവറിയാനാണ് അവളുടെ വിധി. പത്താം വയസ്സിൽ അമ്മാവന്റെ ക്രൂര ബലാത്സംഗത്തിനിരയായ ആ പത്തു വയസ്സുകാരിയോട് പ്രസവിക്കാൻ സുപ്രീം കോടതിയും വിധിക്കുക ആയിരുന്നു.

പെൺകുട്ടിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് സുപ്രിംകോടതി ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചത്. പെൺകുട്ടിയുടെ ഗർഭാവസ്ഥ 34 ആഴ്‌ച്ചയിൽ എത്തി. ഇളം പ്രായമായതിനാൽ ആരോഗ്യ പ്രശ്‌നവും ഉണ്ട്. അതിനാൽ ഗർഭം അലസിപ്പിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇടയാക്കും. ഇതിനാലാണ് സുപ്രീം കോടതിയും ഇവളോട് പ്രസവിക്കാൻ തന്നെ ഉത്തരവിട്ടത്.

ഛണ്ഡിഗഢ് ജില്ലാ കോടതി ഗർഭം അലസിപ്പിക്കുന്നതിനുള്ള അവളുടെ അപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു പെൺകുട്ടിയും കുടുംബവും സുപ്രിംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ജെ എസ് കേഹറും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും കുട്ടിയെ വിദഗ്ദ മെഡിക്കൽ ബോർഡിന് മുമ്പിൽ ഹാജരാക്കാൻ നിർദ്ദേശിച്ചിരുന്നു. ഈ റിപ്പോർട്ട് പ്രകാരമാണ് പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കേണ്ടെന്ന് സുപ്രീം കോടതി വിധിച്ചത്.

ഇരയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ വെളിവാകുന്ന സാഹചര്യത്തിൽ 20 ആഴ്ചയ്ക്ക് താഴെയുള്ള ഗർഭാവസ്ഥയിലാണ് അബോഷൻ നിയമപരമായി അനുവദിക്കപ്പെടുക. അതേസമയം എല്ലുകൾക്ക് പോലും പൂർണ്ണ വളർച്ച എത്തിയിട്ടില്ലാത്ത കുട്ടി ഗർഭകാലം പൂർണ്ണമായും സഹിക്കേണ്ടി വരുന്നത് കുട്ടിയുടെ ആരോഗ്യത്തിന് തന്നെ പ്രശ്നമാണെന്നും സാധാരണ പ്രസവവും ശസ്ത്രക്രിയയുമെല്ലാം പ്രയാസമേറിയ കാര്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു.

ആരുമിമില്ലാതിരുന്ന സമയത്ത് വീട്ടിൽ അമ്മാവനാൽ നിരന്തരം ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ഗർഭം ധരിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് സർക്കാർ ജീവനക്കാരനും മാതാവ് വീട്ടു വേലക്കാരിയുമാണ്. അതേസമയം ഇത്തരം കേസുകൾ ഇന്ത്യയിൽ ആദ്യ സംഭവമല്ല. ഒരു മാസം മുമ്പായിരുന്നു 18 ആഴ്ച വളർച്ചയെത്തിയ കുഞ്ഞിനെ ഗർഭിണിയായ 10 വയസ്സുകാരിയുടെ ജീവനെ കരുതി ഗർഭഛിദ്രം നടത്താൻ റോഹ്താക്കിലെ കോടതി അനുവദിച്ചത്.

ഈ കേസിൽ ആറുമാസം പ്രായമുള്ളപ്പോൾ തന്നെ അൾട്രാസൗണ്ട് സ്‌കാനിംഗിൽ ഗർഭിണിയാണെന്ന് കണ്ട പെൺകുട്ടിയുടെ അവസ്ഥ കോടതിയെ അറിയിച്ചതാണെന്ന് ആശുപത്രി പറഞ്ഞു. 13 വയസ്സിൽ താഴെ പ്രായത്തിൽ മാസമുറയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വ്യക്തമാകാത്ത സാചര്യത്തിൽ ഗർഭാവസ്ഥ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നെന്ന് പരിശോധിച്ചവർ പറയുന്നു.