മലപ്പുറം: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള തീരുമാനത്തിൽ ചർച്ചകൾ തുടരവേ മലപ്പുറത്ത് വീണ്ടും ബാല വിവാഹം. മലപ്പുറം സ്വദേശിനിയായ 16-കാരിയാണ് ഒരുവർഷം മുമ്പ് വിവാഹിതയായത്. നിലവിൽ ആറുമാസം ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

വണ്ടൂർ സ്വദേശിയാണ് ഒരുവർഷം മുമ്പ് പെൺകുട്ടിയെ വിവാഹം ചെയ്തത്. എന്നാൽ ഇക്കാര്യം അധികൃതരോ മറ്റോ അറിഞ്ഞിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ശൈശവവിവാഹം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയും പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു.

സംഭവത്തിൽ പൊലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ജില്ല ചെയർപേഴ്സൺ പ്രതികരിച്ചു. സംഭവത്തിൽ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയെ വിവാഹം ചെയ്ത വണ്ടൂർ സ്വദേശിക്കെതിരേ ശൈശവവിവാഹ നിരോധന നിയമപ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുക്കുമെന്നാണ് പൊലീസ് നൽകുന്നവിവരം.