മലപ്പുറം: ശൈശവ വിവാഹം കഴിപ്പിക്കാനൊരുങ്ങിയ നിലമ്പൂർ മുത്തേടം പഞ്ചായത്തിലെ 12 കുട്ടികളുടെ രക്ഷിതാക്കൾക്ക് വിലക്കേർപ്പൈടുത്തി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. 15 ഉം 16ഉം വയസുള്ള പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. കുട്ടികളുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നും ബാല്യവിവാഹത്തിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനും 18 വയസ് തികയും വരെ ബാല്യ വിവാഹത്തിൽ നിന്നും തടഞ്ഞുകൊണ്ടുമാണ് നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പ്രത്യേക ഉത്തരവിറക്കിയിരിക്കുന്നത്.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും ജില്ലാ ചൈൽഡ് മാര്യേജ് പ്രൊഹിബിഷനും വിഷയം സംബന്ധിച്ച് അന്വേഷിച്ച് മജിസ്‌ട്രേറ്റ് അനീഷ് ചാക്കോയോടെ മുമ്പാകെ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിറക്കിയിട്ടുള്ളത്. നേരത്തെ പല ബാല്യവിവാഹങ്ങൾ നടക്കുന്നതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു. 18 വയസിന് മുമ്പ് കല്ല്യാണം കഴിപ്പിക്കില്ലെന്ന് ചൈൽഡ് മാര്യേജ് പ്രൊഹിബിഷൻ ഓഫീസർക്ക് രക്ഷിതാക്കൾ എഴുതി നൽകുകയാണ് ഈ സാഹചര്യങ്ങളിലെല്ലാം ചെയ്തിരുന്നത്. എന്നാൽ ഇത്തരത്തിൽ എഴുതി നൽകിയവർ പിന്നീട് കല്യാണങ്ങൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ഉദ്യോഗസ്ഥർ വിശദമായ റിപ്പോർട്ട് കോടതിക്ക് നൽകിയത്. ഇപ്പോഴത്തെ ഉത്തരവ് ലംഗിക്കുന്നവർക്ക്, ഉത്തരവ് ലംഗിച്ചതിന്റെ ശിക്ഷ കൂടാതെ ബാല്യവിവാഹ നിരോധന നിയമം 2006 പ്രകാരം 2 വക്ഷം രൂപ വരെ പിഴയും ഒരു വർഷം വരെ കഠിന തടവും ലഭിക്കും.

നിലമ്പൂർ ബ്ലോക്കിലെ മുത്തേടം പഞ്ചായത്തിൽ വ്യാപകമായ ബാല്യവിവാഹങ്ങൾ നടക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു മുത്തേടം പഞ്ചായത്തിലെ ഇത്തരം സംഭവങ്ങലെ പറ്റി വിശദമായ റിപ്പോർട്ട് തയ്യാറാക്കിയത്. ബാല്യവിവാഹങ്ങൾ പതിവാകുകയും നിയമം ലംഗിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ചൈൽഡ് മാര്യേജ് പ്രൊഹിബിഷൻ ഓഫീസർ ഡോ.പ്രീതാകുമാരി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സമീർ മച്ചിങ്ങൽ, ഐസിഡിഎസ് സൂപ്പർവൈസർ മൈമൂന എന്നിവർ കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോൾ ഇറക്കിയ ഉത്തരവിലെ 12 കുട്ടികളിൽ ഒരു പതിനെഞ്ചു വയസുള്ള പെൺകുട്ടിയും 16 വയസുള്ള ആറും 17 വയസുള്ള 5 പെൺകുട്ടികളുമാണുള്ളത്.

ഇവരെല്ലാം മുസ്ലിം, ഹിന്ദു മത വിഭാഗങ്ങളിൽപെട്ടവരാണ്. മാത്രല്ല ഈ കുട്ടികളെല്ലാം +1, +2 ക്ലാസുകളിൽ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്നവരും പഠനത്തിൽ നിലവാരം പുലർത്തുന്നവരുമാണ്. സ്വന്തം മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് മിക്ക കുട്ടികളും ബാല്യത്തിലേ വിവാഹത്തിന് തയ്യാറാകുന്നത്. കൂട്ടുകാരിൽ നിന്നുള്ള പ്രേരണപ്രകാരം വിവാഹത്തിന് തയ്യാറാകുന്നവരുമുണ്ട്. നിയമത്തിന്റെ കണ്ണിൽ പൊടിയിട്ട് 18ന് മുമ്പ് നിക്കാഹ് നടത്തുകയോ താലി ചാർത്തുകയോ ചെയ്ത് വിവാഹിതരാകുന്നവരുമുണ്ട്. ഇവർ 18 കഴിഞ്ഞാൽ മാത്രമാണ് വിവാഹം രജിസ്റ്റർ ചെയ്യുന്നത്.

ബാല്യത്തിൽ വിവാഹം ചെയ്യുന്നതുമൂലം കടുത്ത ശാരീരിക മാനസിക പ്രശ്‌നങ്ങൾക്ക് പെൺകുട്ടികൾ ഇരയാകുകയാണ്. ചെറുപ്രായത്തിലേ കുടുംബ പ്രശ്‌നങ്ങളാൽ അലട്ടുകയും വിദ്യാഭ്യാസ ഭാവി ഇല്ലാതാകുകയും ചെയ്യുന്നു. മുത്തേടം പഞ്ചായത്തിനു സമാനമായ സംഭവങ്ങൾ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു പറഞ്ഞു. നിലമ്പൂർ ഭാഗങ്ങളിലും മലയോര, തീരദേശ ഭാഗങ്ങളിലുമാണ് കൂടുതൽ. സംസ്ഥാനത്തുടനീളം ബാല്യ വിവാഹങ്ങൾ രഹസ്യമായി നടക്കുന്നതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തെളിവുകളില്ലെന്നതാണ് നടപടിയെടുക്കുന്നതിലെ പ്രശ്‌നം.

മലപ്പുറം ജില്ലയിൽ ബാല്യവിവാഹ നിരോധന ഓഫീസർമാരായി ബ്ലോക്ക് അടിസ്ഥാനത്തിൽ 29 ചൈൽഡ് പ്രൊഹിബിഷൻ ഓഫീസർമാർ പ്രവർത്തിക്കുന്നുണ്ട്. ബാല്യവിവാഹ നിരോധന നിയമം ജില്ലയിൽ ശക്തമായി നടപ്പിലാക്കാനുള്ള കർമ്മ പദ്ധതികൾ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് വഴി നടപ്പിലാക്കാൻ പദ്ധതി തയ്യാറായിട്ടുണ്ട്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരെയെല്ലാം സഹകരിപ്പിച്ച് ബാല്യവിവാഹത്തിനെതിരെ ശക്തമായി നിലയുറപ്പിക്കാനാണാണ് തീരുമാനം.