ന്യൂഡൽഹി: സംശയകരമായ സാഹചര്യത്തിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം കണ്ട ചൈനീസ് പൗരനെ സുരക്ഷാ സേന പിടികൂടി. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയോട് ചേർന്ന അതിർത്തിയിൽ സംശയകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഹാൻ ജുൻവെയാണ് (35) പിടിയിലായതെന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് അറിയിച്ചു.

ബംഗ്ലാദേശി വിസയോടെയുള്ള ചൈനീസ് പാസ്‌പോർട്ട്, ലാപ്‌ടോപ്പ്, മൂന്ന് സിം കാർഡ് എന്നിവ ഇയാളിൽ നിന്ന് സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ പിടിയിലായ ചൈനീസ് പൗരന് ഇംഗ്ലീഷ് അറിയാത്തതിനാൽ മാൻഡറിൻ ഭാഷ അറിയുന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. രഹസ്യാന്വേഷണ വിഭാഗവും ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.

ഹാൻ ജുൻവെ തനിച്ചാണോ അതോ കൂടുതൽ ആളുകൾ ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിച്ചിട്ടുണ്ടോയെന്നും സുരക്ഷാ സേന പരിശോധിക്കുന്നുണ്ട്. ഇയാളുടെ ബംഗ്ലാദേശ് സന്ദർശന ലക്ഷ്യം എന്താണെന്ന് കണ്ടെത്താനും ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുവെന്നും അധികൃതർ വ്യക്തമാക്കി.