കൊച്ചി: മലയാള സിനിമയിലേക്ക് കോഴിക്കോട് എടക്കാട് സ്വദേശി രാജേഷ് മല്ലർകണ്ടിയും യാത്ര തുടങ്ങി. റിലീസ് ചെയ്ത പുതിയ ചിത്രം 'ബൈനറി' പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ അതിൽ ശ്രദ്ധേയമായ വേഷം ചെയ്ത രാജേഷ് മല്ലർകണ്ടിയും ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.
ക്രൈം ബ്രാഞ്ച് സി. ഐ. ദീപക്കിന്റെ വേഷം മനോഹരമാക്കിയ പ്രകടനം. ആദ്യ സിനിമയിൽ തന്നെ മുഴുനീള കഥാപാത്രം താരത്തിന് ലഭിച്ചു.

മുൻനിര താരങ്ങളോടൊപ്പം സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുകയും, അന്വേഷണ ചുമതല ഏറ്റെടുത്തു സിനിമയുടെ അവസാനം വരെ ഒരു കഥാപാത്രമായി. ഫൈറ്റിലും തിളങ്ങാൻ രാജേഷ് മല്ലർകണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. കൈ വെച്ച മേഖലയിൽ എല്ലാം തന്റെ പേര് പതിപ്പിച്ച് മുന്നോട്ട് പോകുന്ന വ്യക്തിത്വം. കോളമിസ്റ്റ്, വ്‌ലോഗർ, പരിസ്ഥിതി /ചാരിറ്റി പ്രവർത്തകൻ, വൈൽഡ് ഫോട്ടോഗ്രാഫർ, ആർക്കിടെക്ട് ഡിസൈനർ, ഡബ്ബിങ് ആർട്ടിസ്റ്റ്, അങ്ങനെ പോകുന്നു ആ യാത്ര. ഇതിനിടയിൽ ഷോർട്ട് ഫിലിമുകളിൽ,കഥ, തിരക്കഥ, ക്യാമറമാൻ, പ്രൊഡ്യൂസർ,എന്നീ മേഖലകളിൽ കൂടി തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായി.

നല്ലൊരു സംഘാടകൻ കൂടിയായ രാജേഷ് മല്ലർകണ്ടി 2022 ലെ കെ. പി. ഉമ്മർ അവാർഡ്, 2023 ലെ ജയദീപം അവാർഡ് എന്നിവക്ക് അർഹനായിട്ടുണ്ട്. റിലീസിന് ഒരുങ്ങി നിൽക്കുന്ന ' ഴ ' എന്ന സിനിമയിൽ ഒരു സീനിൽ മാത്രം ഈ നടനെ കാണാം. പേരിടാത്ത പുതിയ ചിത്രത്തിൽ നല്ലൊരു കഥാപാത്രം ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് രാജേഷ് മല്ലർകണ്ടി. സിനിമയിൽ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമെന്ന് രാജേഷ് പറഞ്ഞു. പുതിയ അവസരങ്ങൾക്കായ് കാത്തിരിക്കുകയാണ് താരം.