കൊച്ചി: പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി തിയേറ്ററിൽ വിജയക്കുതിപ്പിൽ ഓടുന്ന പുതിയ ചിത്രം 'കുറുക്കനി'ലൂടെ മലയാളത്തിനിതാ ഒരു പുതിയ താരം, അമര എസ് പല്ലവി. ഒട്ടേറെ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ തിളങ്ങിയ മോഡലും നടിയുമാണ് അമര. ആദ്യമായി പ്രേക്ഷകരിലെത്തുന്ന അമരയുടെ ആദ്യചിത്രം കൂടിയാണ് കുറുക്കൻ.ട്രാഫിക് പൊലീസ് ഇൻസ്‌പെക്ടറായ 'നിഷാന' എന്ന കഥാപാത്രത്തെയാണ് അമര ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. കുറുക്കൻ തിയേറ്ററിൽ ഗംഭീര വിജയം നേടിയതിന്റെ സന്തോഷത്തിലാണ് താരം. കുറുക്കനിൽ അഭിനയിക്കാൻ കഴിഞ്ഞതിനേക്കാളേറെ അമരയ്ക്ക് സന്തോഷം.

ശ്രീനിവാസനെ നേരിൽ കാണാനും സംസാരിക്കാനും കഴിഞ്ഞതിനാലാണ്. വളരെ കുറച്ചു സീനുകളിലേ ഞാനുള്ളൂ. പക്ഷേ ആ സീനുകൾ ശ്രീനിവാസൻ സാറിനൊപ്പമായിരുന്നു. ശ്രീനിസാർ ഒരു അത്ഭുതം തന്നെയാണ്. ഒരു ലെജന്റ്. പുതിയ ആർട്ടിസ്റ്റായിട്ടും ശ്രീനി സാർ എന്നോട് വളരെ കരുതലോടെയാണ് സംസാരിക്കുകയും പെരുമാറുകയും ചെയ്തത്. അഭിനയത്തിനിടയിൽ എനിക്കുണ്ടായ ചെറിയ പിശകുകൾ പോലും അദ്ദേഹം എനിക്ക് തിരുത്തി തന്നിരുന്നു.

ഇത്രയും സീനിയർ ആർട്ടിസ്റ്റായിരുന്നിട്ടും എന്നെപ്പോലുള്ള പുതുമുഖങ്ങളോട് എത്ര സ്‌നേഹപൂർവ്വമാണ് പെരുമാറിയത്. കുറുക്കൻ സിനിമയിലെ എന്നെ ഏറ്റവും അധികം സന്തോഷിപ്പിച്ചത് ശ്രീനി സാറിനോടൊപ്പമുള്ള അഭിനയ മുഹൂർത്തങ്ങളായിരുന്നു. അമര എസ് പല്ലവി പറയുന്നു.

മോഡലായിട്ടും ആർട്ടി ഫിലിമുകളിലും പ്രവർത്തിച്ചുവരുന്നതിനിടെ വളരെ യാദൃശ്ചികമായിട്ടാണ് കുറുക്കനിൽ ഞാൻ എത്തുന്നത്. ഞാൻ അഭിനയിച്ച ഒന്നു രണ്ട് സിനിമകളുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഉടനെ അത് പ്രേക്ഷകരിലെത്തും. സംവിധായകനും നടനുമായ സോഹൻ സീനുലാലിന്റെ പുതിയ ചിത്രം 'ഡാൻസ് പാർട്ടി'യാണ് എന്റെ അടുത്ത ചിത്രം.

കൊല്ലം സ്വദേശിനിയായ അമര എസ് പല്ലവി ഇപ്പോൾ കൊച്ചിയിലാണ് താമസം. നല്ല ചിത്രങ്ങളുടെ ഭാഗമായി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് താല്പര്യമെന്ന് താരം പറയുന്നു. ബിരുദധാരിയായ അമരയ്ക്ക് അനുകരണ സ്വഭാവമില്ലാത്ത സ്വന്തമായൊരു അഭിനയശേഷി കാഴ്ചവെയ്ക്കാനാണ് ആഗ്രഹം. വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജയലാൽ ദിവാകരൻ ഒരുക്കിയ ചിത്രമാണ് കുറുക്കൻ. അസുഖത്തെ തുടർന്നുള്ള വിശ്രമത്തിന് ശേഷം ശ്രീനിവാസൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കുറുക്കൻ. വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് കുറുക്കൻ നിർമ്മിച്ചിരിക്കുന്നത്.