കൊച്ചി: കേരളത്തിൽ തലൈവരെ വീഴ്‌ത്തി ഇളയദളപതിയുടെ കുതിപ്പ്. കേരളത്തിൽ റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ലോകേഷ് കനകരാജ് - ദളപതി വിജയ് സിനിമയായ ലിയോ മാറി. ചിത്രം 58 കോടിയോളം രൂപ കളക്ഷൻ നേടി വിജയകുതിപ്പു തുടരുകയാണ്.

മൂന്നാം വാരവും ഹൗസ്ഫുൾ ഷോകളുമായി കുതിക്കുന്ന ലിയോ കേരളത്തിൽ പുതിയ റെക്കോർഡുകൾ തീർക്കുകയാണ്. 57.7കോടി നേടിയ ജയിലറിന്റെ റെക്കോഡ് ആണ് വിജയ് ചിത്രം തകർത്തെറിഞ്ഞത്. ആഗോളതലത്തിൽ 540 കോടിയോളം രൂപ ചിത്രം നേടിക്കഴിഞ്ഞു.

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമ്മിക്കുന്നത്.

ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ട്‌നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ്, എഡിറ്റിങ് : ഫിലോമിൻ രാജ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.