തിരുവനന്തപുരം: കല്‍ക്കിക്ക് ശേഷം ഇന്ത്യന്‍ സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പാ രഞ്ജിത്ത്- വിക്രം കൂട്ടുകെട്ടിലൊരുങ്ങുന്ന തങ്കലാന്‍. ' നച്ചത്തിരം നഗര്‍ഗിരത്' എന്ന സിനിമയ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'തങ്കലാന്‍' കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. സ്വര്‍ണ ഖനനത്തിനായി തങ്ങളുടെ ഭൂമി ചൂഷണം ചെയ്യാന്‍ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് കൊളോണിയല്‍ സേനയ്‌ക്കെതിരായ ഒരു ആദിവാസി നേതാവിന്റെ ചെറുത്തുനില്‍പ്പിനെ കേന്ദ്രീകരിച്ചാണ് തങ്കലാന്‍ ഒരുക്കിയിരിക്കുന്നത്. വിക്രത്തിന്റെ കരിയറിലെ 61-ാം ചിത്രം കൂടിയാണ് 'തങ്കലാന്‍'.

ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.ഇതുവരെ കാണാത്ത ദൃശ്യ-വിസ്മയ ലോകം ആകും പ്രേക്ഷകര്‍ക്കായി സംവിധായകനായ പാ രഞ്ജിത് ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒപ്പം ഏറെ വ്യത്യസ്തമായ ഗെറ്റപ്പില്‍ വിക്രമും പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് ഉറപ്പാണ്. മലയാളി താരം പാര്‍വതി തിരുവോത്തും ശക്തമായൊരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

ഇവര്‍ക്ക് പുറമെ മാളവിക മോഹനന്‍,പശുപതി, ഡാനിയല്‍ കാല്‍ടാഗിറോണ്‍, അര്‍ജുന്‍ അന്‍ബുദന്‍, സമ്പത്ത് റാം എന്നിവരും ഈ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സിനിമയുടെ സംഗീതമൊരുക്കുന്നത് ജി വി പ്രകാശ് കുമാറാണ്. എ കിഷോര്‍ കുമാറിന്റെ ഛായാഗ്രഹണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സെല്‍വ ആര്‍ കെ കൈകാര്യം ചെയ്യുന്നു. എസ് എസ് മൂര്‍ത്തി കല സംവിധാനവും, സ്റ്റണ്ണര്‍ സാം ആക്ഷന്‍ രംഗങ്ങളും ഒരുക്കുന്നു.

ജിയോ സ്റ്റുഡിയോസ്, സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'തങ്കലാന്‍' ചരിത്രപരമായ ആക്ഷന്‍ ഡ്രാമയായിരിക്കുമെന്നാണ് വിലയിരുത്തല്‍. 2024 ജനുവരിയിലാണ് ആദ്യം 'തങ്കലാന്‍' സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്.പിന്നീട് റിലീസ് നീളുകയായിരുന്നു.തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് 'തങ്കലാന്‍' പുറത്തിറങ്ങുന്നത്.ഇ4 എന്റര്‍ടൈന്‍മെന്റ് ആണ് കേരളത്തില്‍ തങ്കലാന്‍ സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് 15-ന് ചിത്രം തിയേറ്ററുകളില്‍ എത്തും.