കൊച്ചി: ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയും ദീര്‍ഘകാല സുഹൃത്തുമായ സഹീര്‍ ഇഖ്ബാലും വിവാഹിതരായത് അടുത്തിടെയാണ്. മുസ്ലിം യുവാവിനെ വിവാഹം ചെയ്തു എന്ന കാരണം കൊണ്ട് മാത്രം സൊനാക്ഷിക്കെതിരെ സൈബറിടത്തില്‍ ആക്രമണങ്ങള്‍ സജീവമായിരുന്നു. എന്നാല്‍, ഇപ്പോള്‍ വിവാഹത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിദ്വേഷ പ്രചാരണമാണ് സൊനാക്ഷിയും സഹീര്‍ ഇഖ്ബാലും നേരിടേണ്ടിവന്നത്.

സഹീര്‍ ഇഖ്ബാലുമായുള്ള സൊനാക്ഷിയുടെ വിവാഹം 'ലൗ ജിഹാദാ'ണെന്ന ആക്ഷേപമുള്‍പ്പെടെ തീവ്രഹിന്ദുത്വവാദികള്‍ ഉയര്‍ത്തി. ബിഹാറില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പലയിടത്തും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ, വിദ്വേഷ പ്രചാരണത്തിന്റെ തുടര്‍ച്ചയെന്നോണം സൊനാക്ഷിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഡീപ്-ഫേക് വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ് ചിലര്‍.

സൊനാക്ഷി ബിക്കിനി ധരിച്ച് റാമ്പിലൂടെ നടക്കുന്നതായ വിഡിയോയാണ് പ്രചരിക്കുന്നവയിലൊന്ന്. ഡീപ്-ഫേക് സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റൊരാളുടെ വിഡിയോയില്‍ സൊനാക്ഷിയുടെ മുഖം ചേര്‍ത്തുവെച്ച് നിര്‍മിച്ചതാണിത്. അലെക്‌സാണ്ട്ര താലെസ് എന്ന മോഡലിന്റെ വിഡിയോയാണിതെന്ന് പല ഫാക്ട് ചെക്ക് വെബ്‌സൈറ്റുകളും വ്യക്തമാക്കുന്നു.

ശിരോവസ്ത്രം ധരിച്ച് നില്‍ക്കുന്ന സൊനാക്ഷിയുടെ ഫോട്ടോയാണ് പ്രചരിക്കുന്ന മറ്റൊന്ന്. സൊനാക്ഷി സിന്‍ഹ എന്ന പേരിലുള്ള എക്‌സ് അക്കൗണ്ടില്‍ നിന്നാണ് ഈ ചിത്രം ആദ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി തീവ്ര ഹിന്ദുത്വവാദികള്‍ ഈ ചിത്രം വര്‍ഗീയവിദ്വേഷമാര്‍ന്ന പരാമര്‍ശങ്ങളോടെ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍, ഈ അക്കൗണ്ട് വ്യാജമാണെന്നും ചിത്രം എ.ഐ സാങ്കേതികയുപയോഗിച്ച് നിര്‍മിച്ചതാണെന്നും ഫാക്ട് ചെക്കിങ് സൈറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

വിവാഹത്തിന് പിന്നാലെ ചിലര്‍ ഉയര്‍ത്തിയ വിവാദങ്ങളില്‍ സൊനാക്ഷിയും സഹീറും പ്രതികരിക്കാന്‍ നിന്നിട്ടില്ല. ഏഴ് വര്‍ഷത്തെ സൗഹൃദത്തിനൊടുവിലാണ് സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹിതരായത്. വിവാഹം ഏതെങ്കിലും മതാചാര പ്രകാരമായിരിക്കില്ലെന്നും ഹൃദയങ്ങള്‍ തമ്മിലാണ് ചേരുന്നതെന്നും അതില്‍ മതത്തിന് കാര്യമില്ലെന്നും സഹീറിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.