തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 16-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയുടെ (ഐഡിഎസ്എഫ്എഫ്കെ) ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി.വയനാട് ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദര സൂചകമായാണ് ചടങ്ങുകള്‍ ഒഴിവാക്കിയത്.ഇന്ന് നടക്കാനിരുന്ന സെമിനാര്‍, മീറ്റ് ദ ഡയറക്ടര്‍, ഫേസ് റ്റു ഫേസ്, ഇന്‍ കോണ്‍വര്‍സേഷന്‍ എന്നിവ റദ്ദാക്കിയിട്ടുണ്ട്.

മേള ഇന്ന് സമാപിക്കാനിരിക്കെ ഷെഡ്യൂള്‍ പ്രകാരമുള്ള പ്രദര്‍ശനങ്ങള്‍ മാത്രം നടക്കും.മത്സര വിഭാഗത്തിലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഔപചാരിക ചടങ്ങില്ലാതെ ജേതാക്കള്‍ക്ക് കൈമാറും.ജൂലൈ 26 മുതല്‍ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളില്‍ ആറ് ദിവസങ്ങളിലായാണ് മേള നടന്നത്.ഇത്തവണ 54 രാജ്യങ്ങളില്‍നിന്നുള്ള 335 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്.26 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ മൂന്നു തിയേറ്ററുകളിലും പ്രദര്‍ശനമാരംഭിക്കും.

അതേസമയം, വയനാട് ഉരുള്‍പൊട്ടലില്‍ ആകെ തിരിച്ചറിഞ്ഞത് 48 പേരെയാണ്. മേപ്പാടി ഹെല്‍ത്ത് സെന്ററിലുള്ള 63 മൃതദേഹങ്ങളില്‍ 42 പേരെയാണ് തിരിച്ചറിഞ്ഞത്. വിംസ് ആശുപത്രിയില്‍ 4 മൃതദേഹങ്ങളും ബത്തേരി താലൂക്ക് ആശുപത്രി 1,നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 51 മൃതദേഹങ്ങളാണുള്ളത്. ഇതില്‍ 19 ശരീരഭാഗങ്ങള്‍ മാത്രമാണ്. അതേസമയം, 131 -ലേറെ പേര്‍ ചികിത്സയിലുണ്ട്.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. ആകെ 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സര്‍ക്കാര്‍ പറയുന്നതെന്ന് സൈന്യം അറിയിച്ചു. ഇതിനിടെ കര്‍ണാടകയിലെ, പ്രത്യേകിച്ച് ബംഗളുരുവിലെ കോര്‍പ്പറേറ്റ് കമ്പനികളോട് കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് കര്‍ണാടക സര്‍ക്കാര്‍ രംഗത്ത് എത്തിയട്ടുണ്ട്.സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് പരമാവധി കേരളത്തിന് സഹായം എത്തിച്ച് നല്‍കാനും ആഹ്വാനമുണ്ട്.