തിരുവനന്തപുരം: കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി നടീനടന്മാര്‍ എടുക്കുന്നു റിസ്‌കുകളും സഹിക്കുന്ന ത്യാഗങ്ങളും ഒക്കെ എന്നും ചര്‍ച്ച വിഷയമാണ്.ചിത്രത്തിന്റെ ഷൂട്ടിങ്ങിനൊ റിസീലിനൊ ഒക്കെ ശേഷമായിരിക്കും ഇത്തരം കാര്യങ്ങള്‍ അവര്‍ വെളിപ്പെടുത്തുക.അത്തരത്തില്‍ തങ്കലാന്‍ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിന്റെ അനുഭവങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും തുറന്ന് പറയുകയാണ് നടി മാളവിക മോഹനന്‍.സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം കുറഞ്ഞ് അഞ്ച് ഡോക്ടര്‍മാരെയെങ്കിലും കണ്ടുകാണുമെന്നാണ് താരം പറയുന്നത്.

'ഒരു ത്വക് രോഗ വിദഗ്ധനും ഒരു നേത്രരോഗ വിദഗ്ധനും ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് ഡോക്ടര്‍മാരെ ഞാന്‍ കണ്ടു. 10 മണിക്കൂര്‍ മേക്കപ്പിട്ടിരുന്നപ്പോള്‍ എന്റെ ദേഹത്ത് കലകള്‍ വന്നിരുന്നു. ഷൂട്ടിങ്ങിനിടെ ഒരുപാടുനേരം വെയിലത്ത് നില്‍ക്കേണ്ടി വന്നിരുന്നു. പക്ഷേ ആ സമയത്ത് അതിനെക്കുറിച്ചൊന്നും ചിന്തിക്കാന്‍ സമയമില്ലായിരുന്നു. എന്നാല്‍ പിന്നീട് ശരീരത്ത് അവിടേയും ഇവിടേയുമൊക്കെ പൊള്ളലേറ്റ പാടുകള്‍ കണ്ടു'- മാളവിക പറഞ്ഞു.

മാളവികയെ കൂടാതെ പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.പാ രഞ്ജിത്- ചിയാന്‍ വിക്രം കൂട്ടുകെട്ടിലെത്തുന്ന തങ്കലാന്‍ ഓഗസ്റ്റ് 15 നാണ് തിയറ്ററുകളിലെത്തുക. ചിത്രത്തിലെ മാളവികയുടെ ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇതുവരെ കാണാത്ത ലുക്കിലാണ് മാളവിക തങ്കലാനിലെത്തുക.ആരതിയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.ഇന്ത്യന്‍ സിനിമാ ലോകം തന്നെ കാത്തിരിക്കുന്ന ചിത്രമാണ് തങ്കലാന്‍.