മുംബൈ: ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് തിലോത്തമ ഷോമി. വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട് അവര്‍. എന്നാല്‍ ഡല്‍ഹിയില്‍വെച്ച് തനിക്ക് നേരിടേണ്ടിവന്ന ഒരു ലൈംഗികാതിക്രമത്തേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. നടുക്കുന്ന അനുഭവമായിരുന്നു ഇതെന്നാണ് ഷോമി വ്യക്തമാക്കിയത്. ഒരു അഭിമുഖത്തില്‍ തിലോത്തമ വെളിപ്പെടുത്തല്‍ നടത്തിയത്.

ജനുവരി-ഫെബ്രുവരി മാസങ്ങളിലൊന്നില്‍ ഡല്‍ഹിയില്‍ ബസ് കാത്തുനില്‍ക്കവേയാണ് എല്ലാത്തിന്റെയും തുടക്കമെന്ന് തിലോത്തമ ഷോമി പറഞ്ഞു. ബസ് സ്റ്റോപ്പില്‍ നില്‍ക്കവേ പൊടുന്നനെയാണ് ഒരു കാര്‍ അടുത്തുവന്നു നിന്നത്. വാഹനത്തില്‍ നിന്നിറങ്ങിയ ഒരുസംഘമാളുകള്‍ ചുറ്റുംകൂടിനിന്ന് ശല്യപ്പെടുത്താന്‍ തുടങ്ങി. ഇതോടെ എങ്ങനെയെങ്കിലും അവിടെനിന്ന് രക്ഷപ്പെട്ടാല്‍ മതിയെന്ന ചിന്തയില്‍ അല്പംകൂടി മുന്നോട്ടേക്ക് മാറിനിന്നു. കാരണം ഓടിയാല്‍ അവര്‍ പിന്നാലെ വരുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് ഏതെങ്കിലും വാഹനത്തിന് കൈകാട്ടാമെന്ന ധാരണയില്‍ ആ റോഡില്‍ നിന്നെന്ന് തിലോത്തമ പറഞ്ഞു.

ഒരുപാട് കാറുകളും വാഹനങ്ങളും അതുവഴി പോയെങ്കിലും ഒന്നും നിര്‍ത്തിയില്ലെന്ന് നടി പറയുന്നു. അപ്പോഴാണ് മെഡിക്കല്‍ ചിഹ്നം പതിച്ച ഒരു കാര്‍ വരുന്നതും അരികില്‍ നിര്‍ത്തുന്നതും. പ്രാണരക്ഷാര്‍ത്ഥം അതിന്റെ മുന്‍സീറ്റിലാണ് ഒരു അപരിചിതനൊപ്പം കയറിയിരുന്നതെന്നും തിലോത്തമ ഷോമി പറഞ്ഞു.

'കുറച്ചുദൂരമേ മുന്നോട്ടുപോയുള്ളൂ. അയാള്‍ എന്റെ കൈ പിടിക്കുകയും അയാളുടെ പാന്റ്‌സിന്റെ സിബ്ബ് അഴിക്കുകയും ചെയ്തു. അയാളെന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞു. ആ സമയത്ത് ഞാനെന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. എന്തോ ഒന്ന് സംഭവിച്ചതുകൊണ്ട് അയാള്‍ക്ക് കാര്‍ നിര്‍ത്തേണ്ടിവന്നു. എന്നോട് പുറത്തിറങ്ങാന്‍ അയാള്‍ പറഞ്ഞു.

അയാളൊരു ഡോക്ടറായതുകൊണ്ട് സുരക്ഷിതത്വമുണ്ടാവുമെന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ അയാള്‍ മോശമായി പെരുമാറാന്‍ തുടങ്ങിയ ആ നിമിഷം ഞാനയാളെ അടിച്ചു. അതൊരു ഭീകരമായ അനുഭവമായിരുന്നു. ഞാന്‍ ശരിക്കും വിറച്ചുപോയി. എന്നാല്‍ തിരിച്ചടിക്കാനുള്ള എന്റെ അവബോധം അപകടകരമായ അവസ്ഥയില്‍ നിന്ന് കരകയറാന്‍ ഒരുപാട് സഹായിച്ചു', തിലോത്തമ ഷോമി ചൂണ്ടിക്കാട്ടി.