തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 16-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തിരി തെളിയും. വൈകിട്ട് ആറ് മണിക്ക് കൈരളി തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ആന്റണി രാജു എംഎല്‍എ അധ്യക്ഷനായിരിക്കും. ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, മന്ത്രി എം ബി രാജേഷ് ബേഡി ബ്രദേഴ്‌സിന് (നരേഷ് ബേഡി, രാജേഷ് ബേഡി) സമ്മാനിക്കും. രണ്ട് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ആമുഖ ഭാഷണം നടത്തും. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനകര്‍മ്മം മേയര്‍ ആര്യ രാജേന്ദ്രന്‍ ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ ഉര്‍മി ജുവേക്കര്‍ക്ക് നല്‍കിയും ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനകര്‍മ്മം ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ നോണ്‍ ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍മാന്‍ രാകേഷ് ശര്‍മ്മയ്ക്കു നല്‍കിയും നിര്‍വ്വഹിക്കും. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, 16-ാമത് ഐഡിഎസ്എഫ്എഫ്കെയിലെ വിവിധ പാക്കേജുകളുടെ ക്യുറേറ്റര്‍മാരായ ശില്‍പ്പ റാനഡെ, ആര്‍ പി അമുദന്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ് എന്നിവര്‍ പങ്കെടുക്കും.

ചടങ്ങിനുശേഷം കൈരളി തിയറ്ററില്‍ റൗള്‍ പെക്ക് സംവിധാനം ചെയ്ത 'ഏണസ്റ്റ് കോള്‍: ലോസ്റ്റ് ആന്റ് ഫൗണ്ട്' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷത്തെ കാന്‍ മേളയില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്‌കാരം നേടിയ ചിത്രമാണിത്. ദക്ഷിണാഫ്രിക്കന്‍ ഫോട്ടോഗ്രാഫര്‍ ഏണസ്റ്റ് കോളിന്റെ കാഴ്ചപ്പാടിലൂടെ കടുത്ത വര്‍ണവിവേചനം നിലനിന്നിരുന്ന കാലത്തെ കറുത്ത വര്‍ഗക്കാരുടെ ദുരിതജീവിതം പകര്‍ത്തുകയാണ് ഈ ചിത്രം. ജൂലൈ 26 മുതല്‍ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളില്‍ ആറ് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 54 രാജ്യങ്ങളില്‍നിന്നുള്ള 335 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 26 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ മൂന്നു തിയേറ്ററുകളിലും പ്രദര്‍ശനമാരംഭിക്കും.