'ഈശോ മറിയം യൗസേപ്പേ' എന്ന പ്രാര്‍ത്ഥനയുടെ ആദ്യ മുന്ന് വാക്കുകള്‍ എടുത്തുകൊണ്ട് 'ഈമയൗ' എന്നപേരില്‍ 2018-ല്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരു ഉജ്ജലമായ ചിത്രം എടുത്തിരുന്നു. വാവച്ചന്‍ ഒരു സാധുമനുഷ്യന്റെ മരണത്തിലേക്ക് പൗരോഹിത്യവും, അധികാരവുമൊക്കെ കടന്നുവരുന്നത് എന്ന് പറയുന്ന, ഒരു ശവസംസ്‌ക്കാര കഥ. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ നടന്ന ഈമയൗവിന്റെ ഒരു ഹൈന്ദവ വേര്‍ഷന്‍ എന്ന രീതിയില്‍, പുറമെനിന്ന് തോനുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ തീയേറ്ററുകളില്‍ ഉള്ളത്. ഈ മഴക്കാലത്തും അത് ആളെകൂട്ടുന്നു. മരണ വീട്ടില്‍ ചിരി ഉയര്‍ത്തുന്നു. എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'വ്യസന സമേതം ബന്ധുമിത്രാദികള്‍' എന്ന ചിത്രം തീര്‍ത്തും വ്യത്യസ്തമാണ്.

മലയാളത്തിന് അധികമൊന്നും പരിചിതമല്ലാത്ത ഡാര്‍ക്ക് കോമഡിയിലൂടെയാണ്് ചിത്രം കടന്നുപോവുന്നത്. ശരിക്കും ഒരു ഞാണിന്‍മ്മേല്‍ കളിയാണ് ഈ കറുത്ത ഹാസ്യം. ഒന്ന് പാളിയാല്‍ 'മലങ്കള്‍ട്ട്' ആയിപ്പോവും. പക്ഷേ ഇവിടെ വളരെ ചെറിയൊരു കഥാതന്തുവിനെ വെച്ച് ചിത്രം മനോഹരമായി വികസിപ്പിച്ചിരിക്കുന്നു. കൊച്ചുമകളുടെ വിവാഹ നിശ്ചയം അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഒരു വീട്ടില്‍ മുത്തശ്ശി, പൊടുന്നനെ ഹൃദയാഘാതം വന്ന് മരിക്കുന്നു. പിന്നെ ആ മൃതദേഹം അടക്കുന്നതും, അതുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് ചിത്രത്തിന്റെ ഉള്ളടക്കം.






ജാതി, കരയോഗം, രാഷ്ട്രീയം

നമ്മുടെ നാട്ടിലെ ഒരു സാധാരണ മധ്യവര്‍ഗ കുടുംബത്തിലെ ഒരു മരണ വീട്ടില്‍ ഒരു സിസിടിവി വെച്ചാല്‍ എന്തൊല്ലാം ദൃശ്യങ്ങള്‍ കിട്ടും അതുപോലെയാണ് ഈ സിനിമ. ഒരു മരണവീട്ടിലെ ഒരു ദിവസം എന്ന് ഒറ്റവാക്കില്‍ പറയാം. എന്തിനും അലമ്പുണ്ടാക്കുന്ന ഒരു കാരണവര്‍, ഉത്സാഹക്കമ്മറ്റിയായി വാര്‍ഡ് മെമ്പര്‍, ഇല്ലാത്ത ദു:ഖം ഉണ്ടാക്കി അലറിക്കരയുന്ന ചില ബന്ധുക്കള്‍, വെള്ളമടി ടീമുകള്‍, പരദൂഷണം പറയുന്ന 'കുടുംബസ്ത്രീകള്‍'. അതിനിടയിലുടെ ഒരു വണ്‍വേ പ്രണയ നായകനും, അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ഉടക്കി നില്‍ക്കുന്ന അയല്‍വാസിയും. അയാളുടെ മകനാവട്ടെ തൊട്ടടുത്ത വീട്ടില്‍ മരണം നടന്നിട്ടും തന്റെ കൂട്ടുകാരുടെയും ബാന്‍ഡ് പ്രാക്ടീസ് മുടക്കുന്നില്ല. അങ്ങനെ ബാന്‍ഡിന്റെ താളവട്ടത്തിനിടയിലാണ് ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ നടക്കുന്നത്. ആ മ്യൂസിക്കിന്റെ ഡാര്‍ക്ക് ഹ്യൂമറും ചിത്രത്തെ ഹൈലറ്റ് ചെയ്യുന്നുണ്ട്.

'ഈമയൗ'വില്‍ കണ്ടപോലെ പണം, അധികാരം, പൗരോഹിത്യം എന്നിവയൊക്കെ ഈ ചിത്രത്തിലും ഇടപെടുന്നുണ്ട്. പക്ഷേ അതെല്ലാം നര്‍മ്മത്തില്‍ ചാലിച്ചാണ് പറയുന്നത്. ഈമയൗവില്‍ അത് പള്ളിയാണെങ്കില്‍ ഇവിടെ കരയോഗം പ്രമാണിയായ, ബൈജു അവതരിപ്പിച്ച കഥാപാത്രത്തിലുടെയാണ് അത് കടന്നുവരുന്നത്. കരയോഗം പ്രസിഡന്റിന്റെ ജാതിസ്പിരിറ്റും, അധികാരത്വരയുമെല്ലാം വളരെ നന്നായി ബൈജു അവതരിപ്പിക്കുന്നുണ്ട്. 'അഴകിയ രാവണന്‍' സിനിമയിലെ ഇന്നസെന്റിന്റെ കരയോഗം പ്രസിഡന്റിനെപ്പോലെ ബൈജുവിന്റെ കഥാപാത്രവും ദീര്‍ഘകാലം ഓര്‍മ്മിക്കപ്പെടും.




നര്‍മ്മരംഗങ്ങള്‍ക്കിടയിലും, കൃത്യമായ രാഷ്ട്രീയവും ചിത്രം പറയുന്നുണ്ട്. തിരുവിതാംകൂറില്‍ ഇന്നും വര്‍ക്ക് ചെയ്യുന്ന ജാതി സ്പിരിറ്റ് ചിത്രം അവതരിപ്പിക്കുന്നുണ്ട്്. ചിത്രത്തില സിജു സണ്ണി ചെയ്ത സുഹൈല്‍ എന്ന കഥാപാത്രത്തിന്, അനശ്വര രാജന്റെ നായികയുമായി ഏകപക്ഷീയമായ പ്രണയമാണ്. അതിനായി താന്‍ മതം മാറാന്‍പോലും തയ്യാറാണെന്ന് സുഹൈല്‍ പറയുമ്പോള്‍, പക്ഷേ നിനക്ക് അവരുടെ ജാതിയിലേക്ക് മാറാന്‍ കഴിയില്ലല്ലോ എന്നാണ് സുഹൃത്ത് പറയുന്നത്. സഖാവിന്റെ 'ഖ'യല്ല സംഘിയുടെ 'ഘ' എന്ന് ചരമത്തിന്റെ വാര്‍ത്തകൊടുക്കുമ്പോള്‍ പറയുന്ന പഞ്ചായത്തുമെമ്പര്‍ ചിരി മാത്രമല്ല ഉയര്‍ത്തുന്നത്. കുട്ടികള്‍ക്ക് കഞ്ഞിയുണ്ടാക്കി കൊടുത്തതിന് ശേഷം മാത്രമേ മരിച്ച വീട്ടിലേക്ക് വരാന്‍ കഴിയുകയുള്ളുവെന്ന് പറയുന്ന ഒരു വനിതാ മെമ്പറെയും ചിത്രം കാണിക്കുന്നുണ്ട്.

അതുപോലെ ടോക്സിക്കായ വിവാഹ ബന്ധങ്ങള്‍, പെണ്‍കുട്ടികളുടെ സ്വയം നിര്‍ണ്ണയാവകാശം തുടങ്ങിയ ഗൗരവമായ പല വിഷയങ്ങളിലൂടെയും ചിത്രം കടന്നുപോവുന്നുണ്ട്. അവസാനം വലിയൊരു ആചാര ലംഘനം നടത്തി, നവോത്ഥാനത്തിന് തിരി കൊളുത്തിയാണ് ചിത്രം അവസാനിക്കുന്നത്. പക്ഷേ, അതൊന്നും തന്നെ ഈ രാഷ്ട്രീയം പറയാന്‍ ഈ ചിത്രം എടുത്തുവെന്ന് തോന്നിക്കാത്ത തരത്തില്‍ സ്വാഭാവികമായ ഇഴകിച്ചേര്‍ത്തിടത്താണ് ഈ കൊച്ചുചിത്രത്തിന്റെ വിജയം.

തിളങ്ങി അസീസ് നെടുമങ്ങാട്




അനശ്വര രാജന്‍, അസീസ് നെടുമങ്ങാട്, നോബി മാര്‍ക്കോസ്, സിജു സണ്ണി, ജീമോന്‍ ജ്യോതിര്‍, മല്ലിക സുകുമാരന്‍, ബൈജു സന്തോഷ്, വിജി തമ്പി തുടങ്ങി സിനിമയില്‍ നിറയുന്ന, പേര് അറിയുന്നതും അറിയാത്തതുമായ വേഷക്കാരൊക്കെ മിന്നിച്ചിട്ടുണ്ട്. പക്ഷേ ചിത്രം കഴിഞ്ഞാലും മനസ്സില്‍നിന്ന് മായാതെ നില്‍ക്കുക അസീസ് നെടുമങ്ങാട് എന്ന മിമിക്രിയില്‍നിന്നും കോമഡി സ്‌കിറ്റുകളില്‍നിന്നും വളര്‍ന്നു വന്ന നടനെയാണ്. പലപ്പോഴും നിസ്സഹായനായിപ്പോവുന്ന ഒരു ഗൃഹനാഥന്റെ വേഷം അയാള്‍ അതിസൂക്ഷ്മമായാണ് എടുത്താടിയത്. ടൈപ്പായിപോയില്ലെങ്കില്‍, സുരാജ് വെഞ്ഞാറമൂടിനെയൊക്കെപോലെ ഒരു കരുത്തുറ്റ നടനായി അസീസ് മാറുമെന്ന് ഉറപ്പാണ്. നേരത്തെ 'ഓള്‍ വി ഇമാജിന്‍സ് ആസ് ലൈറ്റ്' എന്ന ഒരുപാട് അവാര്‍ഡുകള്‍ നേടിയ ചിത്രത്തിലെ അസീസിന്റെ അഭിനയവും ശ്രദ്ധേയമായിരുന്നു.

പക്ഷേ, ഈ ചിത്രത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ എന്ന് പറയുന്നത് കഥയാണ്. ഒരു മരണ വീടിനെ മാത്രം വെച്ച് ഇത്രയും ആഴമുള്ള കഥയുണ്ടാക്കാന്‍ അസാമാന്യ പ്രതിഭയുള്ളവര്‍ക്ക് മാത്രമേ കഴിയൂ. മരണ വീടുകളില്‍ താന്‍ പോകാറില്ലെന്നും അവിടെ കരയുന്നവരെ കണ്ടാന്‍ തനിക്ക് ചിരിവരുമെന്നും ഈ സിനിമയില്‍ ഒരു കഥാപാത്രം പറയുന്നുണ്ട്. പ്രേക്ഷകരും പലപ്പോഴും ആ അവസ്ഥയിലായിപ്പോവും. പലരും കരയുമ്പോള്‍ നമുക്ക് ചിരിവരും!

ഈ പടത്തോടുള്ള ഒരു വിയോജിപ്പ് ജോമോന്‍ ജ്യോതിറിന്റെ ചില കോമഡികള്‍ ആവര്‍ത്തിച്ചതാണെന്നതാണ്. വളരെപെട്ടന്ന് വളിച്ചുപോവുന്നതാണ് ഇത്തരം കോമഡികള്‍. സിജു സണ്ണി പതിവുപോലെ തന്റെ വേഷം മോശമാക്കിയില്ല. തെലുങ്കിലെ നിര്‍മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹിറ്റായ 'വാഴ'യ്ക്ക് ശേഷം വിപിന്‍ ദാസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഇവരുടെ കാശ്പോവില്ലെന്ന് ഉറപ്പാണ്. ഈ മഴക്കാലത്തും ചിത്രത്തിന് ആളുണ്ട്്.




വാല്‍ക്കഷ്ണം: ഇതുപോലെയുള്ള ചിത്രങ്ങള്‍ അനുഭവിക്കുന്ന ഒരു പ്രതിസന്ധി മാര്‍ക്കറ്റിങ്ങിന്റെതാണ്. ഇത് നിര്‍ബന്ധമായും കാണേണ്ട ചിത്രമാണ് എന്ന രീതിയിലുള്ള മാര്‍ക്കറ്റിങ് സ്ട്രാറ്റജി അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് കാണുന്നില്ല.