തൃശ്ശൂർ: എന്റെ ഫോട്ടോയോ എന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് നടൻ ടൊവിനോ തോമസ്. അങ്ങിനെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും നടൻ വ്യക്തമാക്കി. കേരള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (എസ്.വി.ഇ.ഇ.പി) അംബാസ്സഡർ ആണ് താനൊന്നും ടൊവിനോ പറഞ്ഞു.

ആരെങ്കിലും തന്റെ ഫോട്ടോ ഉപയോഗിക്കുന്നുവെങ്കിൽ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ടൊവിനോ പറഞ്ഞു. ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ തിരഞ്ഞെടുപ്പ് ആശംസിക്കുന്നു. എല്ലാ ലോക്‌സഭാ സ്ഥാനാർത്ഥികൾക്കും ആശംസകളെന്നും ടൊവിനോ കൂട്ടിച്ചേർത്തു.

നേരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാർ ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനിൽ കുമാറിന്റെ കുറിപ്പ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചായിരുന്നു കുറിപ്പ്. വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്‌നേഹത്തിന് നന്ദിയെന്നും സുനിൽ കുമാർ കുറിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ കുറിപ്പ് നീക്കം ചെയ്യപ്പെട്ട നിലയിലാണ്. ഇടത് പ്രൊഫൈലുകളിൽ ഈ ചിത്രം ഇപ്പോഴും പ്രചരിക്കുന്നുണ്ട്. അതിന് പിന്നാലെയാണ് ടൊവിനോയുടെ വിശദീകരണം.