തിരുവനന്തപുരം: മലയാള സിനിമയ്ക്ക് പുത്തൻ ഉണർവ്വു നൽകി ജൂഡ് ആന്തണിയുടെ സിനിമ 2018. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം അൻപതു കോടി ക്ലബ്ബിൽ ഇടം കണ്ടെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കഷക്ഷൻ 55.6 കോടി രൂപയാണെന്ന അണിയറ പ്രവർത്തകർ വ്യക്തമാക്കി. സിനിമയുടെ വിജയാഘോഷം ആസിഫ് അലി സോഷ്യൽ മീഡിയയിൽ ഇത് പങ്കുവെക്കുകയും ചെയ്തു.

കേരളത്തിൽ നിന്ന് മാത്രം 25 കോടി രൂപയാണ് ചിത്രം നേടിയത്. 28.15 കോടിയാണ് വിദേശത്തുനിന്ന് സ്വന്തമാക്കിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 2.3 കോടിയും വാരി. ഓസ്‌ട്രേലിയ, യുകെ എന്നിവിടങ്ങളിലും റെക്കോർഡ് കലക്ഷനാണ് ചിത്രത്തിനു ലഭിക്കുന്നത്. അന്യ ഭാഷകളിൽ ചിത്രം റിലീസിന് എത്തും മുൻപേ ആണ് കളക്ഷനിൽ വൻ മുന്നേറ്റമുണ്ടാക്കിയത്.

ഇന്ന് മുതൽ ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. ഇതോടെ കളക്ഷനിൽ വൻ വർധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കലക്ഷൻ. മികച്ച റിപ്പോർട്ടുകൾ വരാൻ തുടങ്ങിയതോടെ രണ്ടാം ദിവസം ഏകദേശം 3.5 കോടി രൂപയായി കളക്ഷൻ ഉയർന്നു. ഇടവേളയ്ക്ക് ശേഷം തിയറ്ററുകൾ സജീവമായതിന്റെ ആഹ്ലാദത്തിലാണ് തിയറ്റർ ഉടമകൾ. അവധി ദിനങ്ങൾ അല്ലാത്ത ദിവസങ്ങളിലും വലിയ തിരക്കാണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് 2018 പോകുന്നതെന്ന് ബോക്സ് ഓഫിസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കേരളത്തെ മുക്കിയ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് 2018 ഒരുങ്ങുന്നത്. ടൊവിനോ തോമസ് പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ലാൽ ഉൾപ്പടെയുള്ള താരങ്ങളും അഭിനയിക്കുന്നുണ്ട്.