ചെന്നൈ: കേരള സ്റ്റോറി സിനിമയെ കുറിച്ചുള്ള ചർച്ചകൾ കൊടുമ്പിരികൊണ്ടിരിക്കേ സംഗീത സമ്രാട്ട് എ ആർ റഹ്മാൻ പങ്കുവെച്ച ഒരു വീഡിയോ വൈറൽ. കായംകുളം ചേരാവള്ളി മുസ്ലിം ജമാഅത്ത് ഹിന്ദു ആചാരപ്രകാരം പള്ളി പരിസരത്ത് വച്ച് നടത്തിക്കൊടുത്ത വിവാഹത്തിന്റെ വീഡിയോയാണ് ട്വിറ്ററിലൂടെ റഹ്മാൻ പങ്കുവച്ചത്. അഭിനന്ദനങ്ങൾ, മനുഷ്യസ്നേഹം എന്നത് ഉപാധികളില്ലാത്തതും സാന്ത്വനിപ്പിക്കുന്നതുമായിരിക്കണം, വീഡിയോയ്ക്കൊപ്പം റഹ്മാൻ ട്വീറ്റ് ചെയ്തു.

2020 ജനുവരി 19 ന് ആണ് കായംകുളം ചേരാവള്ളി മസ്ജിദിൽ വച്ച് ഹൈന്ദവാചാരപ്രകാരം ഒരു വിവാഹം നടന്നത്. പള്ളിയുടെ സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളായ അഞ്ജുവിന്റെ വിവാഹമാണ് ജമാഅത്ത് കമ്മിറ്റി ഏറ്റെടുത്ത് നടത്തിക്കൊടുത്തത്.

2019 ൽ ഹൃദയാഘാതത്തെ തുടർന്ന് അശോകൻ മരണപ്പെട്ടിരുന്നു. മൂത്ത മകളായ അഞ്ജുവിന്റെ വിവാഹം നടത്താൻ മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോഴാണ് ബിന്ദു പള്ളിക്കമ്മറ്റിയെ സമീപിച്ചത്. വിവാഹത്തിന്റെ എല്ലാ ചെലവുമുൾപ്പെടെ ആഘോഷപൂർവ്വം നടത്തിത്തരാമെന്നാണ്.

ക്ഷണക്കത്ത് മുതൽ ഭക്ഷണവും ആഭരണങ്ങളും ഉൾപ്പെടെ ജമാഅത്ത് ആണ് ഒരുക്കിയത്. പത്ത് പവൻ സ്വർണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവൻ ചെലവുകളും പള്ളി കമ്മിറ്റിയാണ് വഹിച്ചു. അത് കൂടാതെ വരന്റെയും വധുവിന്റെയും പേരിൽ രണ്ട് ലക്ഷം രൂപ ബാങ്കിൽ കമ്മിറ്റി നിക്ഷേപിക്കുകയും ചെയ്തു.