കൊച്ചി: ആഡംബര നൗകയ്ക്ക് തന്റെ പേരിട്ടു എന്നറിഞ്ഞപ്പോള്‍ സന്തോഷവും അഭിമാനവും തോന്നിയെന്ന് നടന്‍ ആസിഫ് അലി. താന്‍ വാര്‍ത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും പേരിട്ടെന്ന കേട്ടപ്പോള്‍ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു നടന്റെ പ്രതികരണം. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റിയത്.

ഏതാനും നാളുകള്‍ക്ക് മുന്‍പ് സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ ആസിഫ് ആലിയെ അപമാനിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ ആസിഫിന്റെ പേര് ആഡംബര നൗകയ്ക്ക് നല്‍കിയതും വലിയ വാര്‍ത്തയായി. വിവാദ സംഭവത്തെ നടന്‍ കൈകാര്യം ചെയ്ത രീതിയെ പിന്തുണച്ചും ആദരിച്ചും കൊണ്ടായിരുന്നു ഇത്. ഇക്കാര്യത്തില്‍ പ്രതികരണവുമായാണ് ആസിഫ് അലി രംഗത്ത് വന്നത്.

'ഞാനും അറിഞ്ഞു, എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അതിന്റെ താഴെ ഒരു കമെന്റ് കണ്ടു. "എങ്കില്‍ ഇവനെ ഒരു ചില്ലുകൂട്ടിലിരുത്തി പുണ്യാളനായി പ്രഖ്യാപിക്കൂ" എന്ന്. എല്ലാം ഇതിന്റെ ഭാഗമാണ്. പേരിടാന്‍ അങ്ങനെ ഒരുള്‍ക്ക് തോന്നി, അതില്‍ ഒരുപാട് സന്തോഷം. ഞാനും അത് വാര്‍ത്തകളിലൂടെയാണ് അറിയുന്നത്. അദ്ദേഹത്തെ ഒരുപാട് പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കേട്ടപ്പോള്‍ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന്', ആസിഫ് അലി പറഞ്ഞു.

സംഗീതസംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാട്ടാണ് ആഡംബര നൗകയ്ക്ക് നടന്റെ പേര് നല്‍കിയത്. നൗകയില്‍ ആസിഫ് അലി എന്ന് പേര് പതിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. നൗകയുടെ രജിസ്ട്രേഷന്‍ ലൈസന്‍സിലും ആസിഫ് അലി എന്ന പേര് നല്‍കുമെന്നും വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവര്‍ക്കും മാതൃകയാണെന്നും ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഷെഫീഖ് മുഹമ്മദ് അലി നേരത്തെ വ്യക്തമാക്കിയിരുന്നു.

എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു വിവാദമായ സംഭവം. പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ രമേശ് നാരായണന്‍ സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടര്‍ന്ന് ജയരാജ്, രമേശ് നാരായണന് പുരസ്‌കാരം നല്‍കുകയായിരുന്നു.