മുംബൈ: അന്ദാസ് എന്ന സിനിമയുടെ ഓഡിയോ റിലീസ് ചടങ്ങിനെത്തിയപ്പോഴുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടിയും മിസ് യൂണിവേഴ്സുമായ ലാറ ദത്ത. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലാറയുടെ തുറന്ന് പറച്ചിൽ. പരിപാടിയുടെ തിരക്കിനിടയിൽ ഒരാൾ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് താരം പറഞ്ഞു.

ഡൽഹി ചാന്ദ്നി ചൗക്കിലെ റിഥം ഹൗസിലായിരുന്നു അന്ന് ചടങ്ങ് നടന്നതെന്ന് ലാറ പറഞ്ഞു. സാരിയാണ് അന്ന് ധരിച്ചിരുന്നത്. നായകനായ അക്ഷയ് കുമാർ, മറ്റൊരു നായികയായ പ്രിയങ്കാ ചോപ്ര എന്നിവരും ഒപ്പമുണ്ടായിരുന്നു. റിഥം ഹൗസിലേക്ക് കയറാൻ ശ്രമിക്കുമ്പോഴേക്കും വലിയൊരു ജനക്കൂട്ടം വന്നുപൊതിഞ്ഞു. കാരണം മിസ് വേൾഡും മിസ് യൂണിവേഴ്സുമാണ് ഒരുമിച്ചെത്തിയിരിക്കുന്നത്. പോരാത്തതിന് അക്ഷയ് കുമാറും ഒപ്പമുണ്ടായതും തിരക്ക് കൂടാൻ കാരണമായെന്ന് ലാറ ദത്ത ചൂണ്ടിക്കാട്ടി.

"ഈ തിരക്കിനിടയിൽ മുൻപരിചയമില്ലാത്ത ഒരാൾ വന്ന് എന്നെ നുള്ളി. സൈനിക പരിശീലനം നേടിയിരുന്നതിനാലായിരിക്കും എനിക്ക് അതത്ര നല്ലതായി തോന്നിയില്ല. അയാളെ ഞാൻ തള്ളി നിലത്തിട്ടു, രൂക്ഷമായി ശകാരിച്ചു. ഇതെല്ലാം കണ്ടുനിൽക്കുകയായിരുന്ന അക്ഷയ് കുമാർ ആകെ വിഷമിച്ചുപോയി. അദ്ദേഹമെന്നെ പിടിച്ചുമാറ്റി മറ്റൊരുസ്ഥലത്തേക്ക് കൊണ്ടുപോയി. സിനിമാ നടിയായ ഞാൻ ഇങ്ങനെയൊന്നും ചെയ്തുകൂടെന്ന് പറഞ്ഞ് അക്ഷയ് കുമാർ സമാധാനിപ്പിക്കാൻ ശ്രമിച്ചു."

രൺനീതി എന്ന വെബ്സീരീസിലാണ് ലാറ ദത്ത ഒടുവിൽ അഭിനയിച്ചത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണയിൽ ഒരു പ്രധാനവേഷം ചെയ്യുന്നത് ലാറയാണ്. അക്ഷയ് കുമാറിനൊപ്പം വെൽക്കം റ്റു ദ ജംഗിൾ എന്ന ചിത്രവും ലാറ ദത്തയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. രണ്ടായിരത്തിൽ മിസ് യൂണിവേഴ്സ് പട്ടം ലഭിക്കുകയും പിന്നീട് ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തുകയും ചെയ്ത നടിയാണ് ലാറ ദത്ത. 2003ൽ പുറത്തിറങ്ങിയ അന്ദാസ് എന്ന ചിത്രത്തിലൂടെയാണ് അവരുടെ ബിഗ് സ്‌ക്രീൻ അരങ്ങേറ്റം.