റാഞ്ചി: സിനിമ നിർമ്മാതാവിന് വണ്ടി ചെക്ക് നൽകിയ കേസിൽ നടി അമീഷ പട്ടേലിന് ജാമ്യം. കേസിൽ റാഞ്ചി സിവിൽ കോടതിയിൽ കീഴടങ്ങിയ നടിക്ക് സീനിയർ ഡിവിഷൻ ജഡ്ജ് ഡി എൻ ശുക്ല ജാമ്യം അനുവദിച്ചു. ജൂൺ 21ന് കോടതിയിൽ ഹാജരാകണമെന്ന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചത്.

2018ൽ അജയ് കുമാർ സിങ് എന്ന നിർമ്മാതാവാണ് നടിക്കെതിരെ പരാതി നൽകിയത്. ദേസി മാജിക് എന്ന് പേരിട്ടിരുന്ന സിനിമ ചെയ്യുന്നതിന് നടിക്ക് നിർമ്മാതാവ് രണ്ടര കോടി രൂപ നൽകിയിരുന്നു. എന്നാൽ പിന്നീട് സിനിമ മുടങ്ങിയപ്പോൾ വണ്ടി ചെക്ക് നൽകി നടി നിർമ്മാതാവിനെ പറ്റിച്ചു എന്നാണ് പരാതി.

സംഭവത്തിൽ നിരവധി തവണ കോടതിയിൽ ഹാജരാകാൻ നടിക്ക് സമൻസ് നൽകിയിരുന്നിട്ടും നടി ഹാജരായില്ല. തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയിൽ ഹാജരായി ജാമ്യം നേടിയത്. സണ്ണി ഡിയോൾ നായകനാകുന്ന 'ഗദർ 2' എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് താരം.