ചെന്നൈ: ധനുഷ് നായകനായി എത്തുന്ന ക്യാപ്റ്റൻ മില്ലറിന്റെ പ്രീ റിലീസ് ഇവന്റിനിടെ അവതാരകയ്ക്കു നേരെ ലൈംഗിക അതിക്രമം. അവതാരക ഐശ്വര്യ രഘുപതിയാണ് അതിക്രമത്തിന് ഇരയായത്. തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ചു ഐശ്വര്യ രക്ഷപെട്ടു. ആൾക്കൂട്ടത്തിൽ നിൽക്കുന്നതിനിടെ ഐശ്വര്യയുടെ ശരീരത്തിൽ ഒരാൾ പിടിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ തനിക്ക് നേരിട്ട ദുരനുഭവത്തേക്കുറിച്ച് ഐശ്വര്യ വെളിപ്പെടുത്തി.

ആൾക്കൂട്ടത്തിനിടയിൽ ഒരാൾ എന്നെ ഉപദ്രവിച്ചു. ഞാൻ അവനെ അപ്പോൾ തന്നെ നേരിട്ടു. അടികൊടുക്കാതെ അവിടെ നിന്ന് പോകാൻ ഞാൻ അനുവദിച്ചില്ല. അവൻ ഓടി, പക്ഷേ ഞാൻ അവനെ പിന്തുടർന്നു. ഞാനെന്റെ പിടി വിട്ടില്ല.ഒരു സ്ത്രീയുടെ ശരീരഭാഗത്ത് കൈവച്ചിട്ട് കൂസലില്ലാതെ കടന്നുകളയുന്നത് എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഞാൻ അവനുനേരെ ഒച്ചവയ്ക്കുകയും അവനെ അടിക്കുകയും ചെയ്തു. എനിക്ക് ചുറ്റുമുണ്ടായിരുന്നത് വളരെ നല്ല ആളുകളായിരുന്നു, ലോകത്തിൽ ദയയും ബഹുമാനവുമുള്ള ധാരാളം മനുഷ്യർ അവശേഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാൽ ഒരു ചെറിയ ശതമാനം രാക്ഷസന്മാർ ഉള്ള ലോകത്ത് ജീവിക്കാൻ തന്നെ ഭയം തോന്നുന്നു.- ഐശ്വര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.

അതിനിടെ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. വലിയ ആൾക്കൂട്ടത്തെയാണ് വിഡിയോയിൽ കാണുന്നത്. അതിനിടയിൽ ഐശ്വര്യയേയും മറ്റൊരു സ്ത്രീയേയും കാണാം. ഐശ്വര്യ തന്നെ ഉപദ്രവിച്ച ആളെ മർദിക്കുന്നതും വിഡിയോയിൽ കാണുന്നത്. ഇയാൾ ഐശ്വര്യയുടെ കാൽ പിടിക്കുന്നതും വ്യക്തമാണ്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആളെ ഐശ്വര്യ പിന്നാലെ ഓടി മർദിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് വിഡിയോ.

ജനുവരി മൂന്നിന് ചെന്നൈയിലെ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ ധനുഷും ക്യാപ്റ്റൻ മില്ലറിന്റെ മുഴുവൻ ടീമും പങ്കെടുത്ത ചടങ്ങിനിടെയാണ് അവതാരകയ്ക്ക് ദുരനുഭവമുണ്ടായത്. സിനിമ പ്രമോഷനിടെ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ അണിയറ പ്രവർത്തകർ ശ്രദ്ധിക്കണം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ക്യാപ്റ്റൻ മില്ലർ ജനുവരി 12ന് പൊങ്കൽ റിലീസിന് തയ്യാറെടുക്കുകയാണ്.