മുംബൈ: ഒരു കാലത്ത് ബോളിവുഡ് സിനിമയിലെ സൂപ്പർതാരമായിരുന്നു ബോബി ഡിയോൾ. കരിയറിലെ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ച് ബോളിവുഡിൽ ശക്തമായ സാന്നിധ്യമായി തുടരുകയാണ് താരം. കരിയർ തകർന്ന സമയത്ത് വീടിനു പുറത്തിറങ്ങാതെ ഇരുന്ന് മദ്യപിച്ചിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സംവിധായകൻ കരൺ ജോഹർ അവതാരകനായി എത്തുന്ന കോഫി വിത്ത് കരൺ ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ബോബി ഡിയോളിന്റെ വെളിപ്പെടുത്തൽ.

ഞാൻ പരാജയം സമ്മതിച്ചു. എന്നോട് തന്നെ പുച്ഛം തോന്നിത്തുടങ്ങി. വീട്ടിൽ തന്നെയിരുന്ന് ഒരുപാട് കുടിക്കാൻ തുടങ്ങി. എന്നെ ശപിച്ചുകൊണ്ടിരുന്നു. ആളുകൾക്ക് എന്നെ വേണ്ടാത്തത് എന്തുകൊണ്ടാണ്? ഞാൻ നല്ലതാണ്, എന്നിട്ടും അവർ എന്തുകൊണ്ടാണ് എനിക്കൊപ്പം ജോലി ചെയ്യാൻ ആഗ്രഹിക്കാത്തത്? എന്നെല്ലാം ചോദിക്കാൻ തുടങ്ങി. എല്ലാക്കാര്യത്തിലും ഞാൻ നെഗറ്റീവായി. എന്നിൽ നിന്ന് പോസിറ്റിവിറ്റിയുണ്ടായില്ല. ഞാൻ വീട്ടിലിരിക്കുമ്പോൾ, ഭാര്യ ജോലിക്കു പോയി.- ബോബി ഡിയോൾ പറഞ്ഞു.

മകന്റെ വാക്കുകളാണ് തന്റെ ചിന്തകളിൽ മാറ്റം കൊണ്ടുവന്നത് എന്നാണ് താരം പറയുന്നത്. ഒരിക്കൽ മകൻ പറയുന്നത് കേട്ടു, അമ്മയ്ക്ക് അറിയാമോ, അമ്മ എല്ലാ ദിവസവും ജോലിക്കു പോകുമ്പോൾ അച്ഛൻ വീട്ടിൽ ഇരിക്കുകയാണ്. അത് എന്നിൽ ആഴത്തിൽ സ്പർശിച്ചു. ഇനി അത് പറ്റില്ലെന്ന് ഞാൻ പറഞ്ഞു. ഇതെല്ലാം സ്ലോ പ്രോസസ് ആയിരുന്നു. ഒറ്റ രാത്രികൊണ്ടല്ല ഞാൻ അതിനെ മറികടന്നത്.- ബോബി ഡിയോൾ പറഞ്ഞു.

എന്റെ സഹോദരനും അച്ഛനും അമ്മയും സഹോദരിമാരും എല്ലാം എപ്പോഴും കൂടെയുണ്ടായിരുന്നു. എന്നാൽ എപ്പോഴും മറ്റുള്ളവരുടെ കൈപിടിച്ച് ചെയ്യാനാവില്ലല്ലോ. സ്വയം നടക്കാൻ പഠിക്കണം. ആളുകളെ കാണാനും നിങ്ങൾക്കൊപ്പം ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്നും പറയാൻ തുടങ്ങി. - താരം കൂട്ടിച്ചേർത്തു.