മുംബൈ: റാപ്പർ ഹണി സിങ്ങിനും സംഘത്തിനുമെതിരെ പരാതിയുമായി ഇവന്റ് മാനേജ്മെന്റ് ഏജൻസി ഉടമ. തട്ടിക്കൊണ്ടുപോയി ആക്രമിച്ചു എന്നാണ് പരാതി. സംഭവത്തിൽ പ്രതികരണവുമായി ഹണി സിങ് രംഗത്തെത്തി. പരാതി അടിസ്ഥാനരഹിതമാണ് എന്നാണ് ഗായകൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പരാതിക്കാരനെതിരെ മനനഷ്ടക്കേസ് കൊടുക്കുമെന്നും പറഞ്ഞു.

ഫെസ്റ്റിവിന മ്യൂസിക് ഫെസ്റ്റിവൽ എന്ന ഈവന്റ് ഏജൻസി ഉടമ വിവേക് വി രാമനാണ് ഹണി സിങ്ങിനെതിരെ പൊലീസിനെ സമീപിച്ചത്. ഇയാളുടെ ഏജൻസിയുമായി കരാർ ചെയ്ത ഹണി സിങ്ങിന്റെ പരിപാടി റദ്ദാക്കിയതിനെ തുടർന്ന് തർക്കമുണ്ടായിരുന്നു. തുടർന്ന് തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. ഏപ്രിൽ 15ന് ബികെസിയിലെ എംഎംആർഡിഎ ഗ്രൗണ്ടിലാണ് യോ യോ ഹണി സിങ് 3.0 എന്ന പേരിൽ രാമൻ സംഗീതോത്സവം സംഘടിപ്പിച്ചത്. എന്നാൽ അത് റദ്ദാക്കിയതിനെ തുടർന്ന് ഹണി സിങ്ങും സംഘവും തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായാണ് പരാതിക്കാരൻ ആരോപിക്കുന്നു.

എന്നാൽ തന്റെ പേരിന് കളങ്കം വരുത്താനാണ് പരാതി നൽകിയിരിക്കുന്നത് എന്നാണ് ഹണി സിങ് പറയുന്നത്. തന്റെ കമ്പനിയുമായി പരാതിക്കാരനുമായി ഒരു കരാറുമില്ല. ട്രൈബ് വൈബ് എന്ന കമ്പനി വഴിയാണ് തന്റെ മുംബൈഷോ തീരുമാനിച്ചത് എന്നാണ് താരം പറയുന്നത്. മാനനഷ്ടക്കേസ് കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് തന്റെ ലീഗൽ ടീം എന്നും ഹണി സിങ് പറഞ്ഞു.