തിരുവനന്തപുരം: കോളജ് പരിപാടിൽ പാട്ടുപാടുന്നതിനിടെ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ പ്രിൻസിപ്പൽ അപമാനിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഗായകൻ ജി. വേണുഗോപാൽ. ഒരു കാലാകാരൻ വേദിയിൽ പെർഫോം ചെയ്യുമ്പോൾ അയാളെ തടസ്സപ്പെടുത്തുകയെന്ന് പറയുന്നത് സംസ്‌ക്കാരവിഹീനമായ വൃത്തികെട്ട ഒരു പ്രവൃത്തിയാണ്. ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നർമ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാൻ പ്രയാസമാണെന്നും ജാസി ഗിഫ്റ്റിനെ പിന്തുണച്ചുകൊണ്ട് ജി. വേണുഗോപാൽ ഫേസ്‌ബുക്കിൽ കുറിച്ചു

ഒരു കോളേജ് പ്രിൻസിപ്പലാണ് ഇത് ചെയ്തത് എന്ന് കേൾക്കുമ്പോൾ നടുക്ക വരുന്നതായും വേണുഗോപാൽ ഫേസ്‌ബുക്കിൽ കുറിച്ചു. കലാലയങ്ങൾ പലതുകൊണ്ടും കലാപാലയങ്ങളായ് തീരുമ്പോൾ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേർന്ന് വരുന്നുവെന്ന് മാത്രം.

നല്ല അദ്ധ്യാപകരും പ്രിൻസിപ്പൾമാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം. അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി. എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേൾക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷർട്ടൂരി തലയ്ക്ക് മുകളിൽ കറക്കി നൃത്തം ചെയ്യിച്ചേറ്റു പാടിപ്പിച്ചയാളാണ് ജാസി.

മലയാള സിനിമാ സംഗീതം ജാസിക്ക് മുൻപും പിൻപും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ്. എന്റെ സിനിമാ സംഗീത ജീവിതത്തിലെ വലിയൊരു നിരാശ ജാസിയുടെ ആദ്യ സിനിമയായ For the people ൽ ഞാൻ പാടി പുറത്ത് വരാത്ത പാദസരമേ കിലുങ്ങാതെ' എന്ന പാട്ടാണ്. 'അതെന്റെ കയ്യിൽ നിന്നും പോയി ചേട്ടാ' എന്ന് ജാസി നിരാശയോടെ പറയും.

ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നർമ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാൻ പ്രയാസമാണ്. കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോൾ ഒരു ഏറ്റുമുട്ടലിനും നിൽക്കാതെ ഇറങ്ങി വന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണം...... 'ഇത് വച്ചൊരു പാട്ടും റാപ്പും ഞാനുണ്ടാക്കി കാണിച്ചു തരാം ടീച്ചറേ.' തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു?'- ജി. വേണുഗോപാൽ ഫേസ്‌ബുക്കിൽ കുറിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥികളുടെ ക്ഷണപ്രകാരമാണ് ജാസി ഗിഫ്റ്റ് കോളജിൽ എത്തിയത്. ഒപ്പമെത്തയ ആളെ പ്രിൻസിപ്പൽ പാടാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് പാട്ട് പൂർത്തിയാക്കാതെ ജാസി ഗിഫ്റ്റ് വേദിയിൽ നിന്ന് ഇറങ്ങി പോയി.അതേസമയം തന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.