ചെന്നൈ: ഏറെ വർഷങ്ങളായി തമിഴ് സിനിമാ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ-ചിയാൻ വിക്രം ടീമിന്റെ 'ധ്രുവനച്ചത്തിരം'. സിനിമയുടെ റിലീസ് അനിശ്ചിതമായി നീണ്ടുപോയിരുന്നു. ധ്രുവനച്ചത്തിരത്തിന്റെ റിലീസ് അടുത്തിരിക്കുന്ന ഈ വേളയിൽ ഗൗതം മേനോൻ പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ധ്രുവനച്ചത്തിരത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് താൻ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയത് എന്നാണ് അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഒരു സമയമെത്തിയപ്പോൾ ധ്രുവനച്ചത്തിരം പൂർത്തിയാക്കാൻ കഴിയില്ലെന്ന് തനിക്ക് തോന്നി. ആ സമയം സിനിമകളിൽ അഭിനയിക്കാൻ ചിലരിൽ നിന്നും ക്ഷണം ലഭിക്കാൻ തുടങ്ങി. താൻ ആരോടും അവസരം ചോദിച്ചിരുന്നില്ല.

അത് സംഭവിക്കുകയായിരുന്നു. സിനിമകളിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം കൊണ്ട് ഈ ചിത്രം പൂർത്തിയാക്കാം എന്നതിനാലാണ് താൻ അഭിനയിച്ചതെന്ന് ഗൗതം മേനോൻ പറഞ്ഞു. അല്ലാത്തപക്ഷം താൻ സിനിമയിൽ അഭിനയിക്കുകയില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ധ്രുവനച്ചത്തിരം പ്രദർശനത്തിന് എത്തുന്നത്. 2016ലാണ് ചിത്രീകരണം ആരംഭിച്ചത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഷൂട്ടിങ് നിർത്തിവെക്കേണ്ടി വരികയായിരുന്നു. ചിത്രത്തിൽ വിക്രം ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് ചിത്രത്തിൽ വേഷമിടുന്നത്.