ചെന്നൈ: നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ എത്തിയ രജനി ചിത്രം'ജയിലർ' ബോക്‌സോഫീസിൽ അഴിഞ്ഞാട്ടം തുടരുകയാണ്. തമിഴകത്തെ കളക്ഷൻ റെക്കോർഡുകളെല്ലാം ഈ സൂപ്പർസ്റ്റാർ ചിത്രത്തിന് മുന്നിൽ തകർന്നടിയുകയാണ്. സിനിമ റിലീസ് ചെയ്ത് ഏഴു ദിവസം പിന്നിടുമ്പോൾ തീയറ്ററുകളിലേക്ക് ജനപ്രവാഹമാണ്.

ഓഗസ്റ്റ് 16 അവധി ദിനം അല്ലാഞ്ഞിട്ടും ചിത്രം ഇന്ത്യയിൽ നിന്ന് 15 കോടിയിലധികം നേടിയെന്നാണ് വിവരം. ഏഴ് ദിവസം കൊണ്ട് കമൽഹാസൻ ലോകേഷ് കനകരാജ് ചിത്രമായ 'വിക്രത്തിന്റെ' മൊത്തം കളക്ഷനെയും ജയിലർ മറികടന്നുവെന്നാണ് ഏറ്റവും പുതിയ വാർത്ത. ഓഗസ്റ്റ് 10നാണ് വിവിധ ഭാഷകളിൽ ജയിലർ റിലീസായത്.

ഓഗസ്റ്റ് 16ലെ കണക്കുകൾ പരിശോധിച്ചാൽ വിവിധ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ചിത്രം 400 കോടിയും കടന്ന് മുന്നേറുകയാണ്. ഇന്ത്യൻ ബോക്‌സോഫീസിൽ നിന്നും ഇതുവരെ ചിത്രം 225.65 കോടി നേടിയിട്ടുണ്ട്. ഇതിൽ ബുധനാഴ്ച ചിത്രം നേടിയത് 15 കോടിയാണ്. അതേ സമയം യുഎസ്എ, യുഎഇ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ ചിത്രം മികച്ച പ്രകടനം നടത്തുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പറയുന്നത്.

തമിഴിലെ ഏറ്റവും കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ് ജയിലർ എന്നാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ് പറയുന്നത്. 2.0, പിഎസ് 1 എന്നിവയ്ക്ക് പിന്നിലാണ് ഇപ്പോൾ ജയിലർ ഈ ചിത്രങ്ങളെയും ജയിലർ മറികടക്കാൻ സാധ്യതയുണ്ട്. അതേ സമയം കഴിഞ്ഞ ദിവസമാണ് ജയിലർ വിക്രം ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനെ മറികടന്നത്. അതും വെറും 7 ദിവസത്തിൽ.

കേരളത്തിലെ ബോക്‌സോഫീസിൽ മാത്രം 33 കോടിയോളം ഓഗസ്റ്റ് 15വരെയുള്ള കണക്കിൽ ജയിലർ നേടിയെന്നാണ് വിവരം. ആദ്യദിനത്തിൽ ജയിലർ കേരളത്തിൽ 5.85 കോടി നേടിയാണ് ബോക്‌സോഫീസ് ഓപ്പണിങ് നടത്തിയത്. പിന്നീട് 4.80 കോടി, 6.15 കോടി,6.85 കോടി, 4.50 കോടി, 5.45 കോടി എന്നിങ്ങനെയായിരുന്ന കളക്ഷൻ. വിതരണക്കാർക്ക് വൻ ലാഭമായിരിക്കും ജയിലർ എന്നാണ് സിനിമ ലോകത്തെ സംസാരം.