- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സാന്ദ്ര മുഴുവനും പറയണമായിരുന്നു, ചിത്രത്തിന്റെ ബജറ്റ് കുറക്കണമെന്ന് ആവശ്യപ്പെട്ടു; ഇതാണ് അന്ന് സംഭവിച്ചത്; ഓം ശാന്തി ഓശാന താൻ നിർമ്മിക്കേണ്ട ചിത്രമായിരുന്നെന്ന സാന്ദ്രയുടെ ആരോപണത്തിന് മറുപടിയുമായി ജൂഡ് ആന്തണി
തിരുവനന്തപുരം: ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന താൻ നിർമ്മിക്കേണ്ട ചിത്രമായിരുന്നുവെന്നും അത് മറ്റൊരു നിർമ്മാതാവ് കൊണ്ടുപോയെന്നും ആരോപിച്ചു സാന്ദ്ര തോമസ് നേരത്തെ രംഗത്തുവന്നിരുന്നു. എന്നാൽ, ഈ ആരോപണം തള്ളുകയാണ് ജൂഡ് ആന്തണി. സാന്ദ്ര തോമസിന്റെ ആരോപണത്തിന് മറുപടിയുമായി ജൂഡ് രംഗത്തുവന്നു.
നിവിൻ പോളിയും നസ്രിയയും പ്രധാനവേഷത്തിലെത്തിയ ഓം ശാന്തി ഓശാന ജൂഡിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു. ചിത്രത്തിന്റെ ബജറ്റ് കുറയ്ക്കണമെന്ന് സാന്ദ്ര നിർബന്ധം പിടിച്ചതിന്റെ പേരിൽ വന്ന അഭിപ്രായ വ്യത്യാസമാണ് മറ്റൊരു നിർമ്മാതാവിലേക്ക് എത്താൻ കാരണമെന്ന് ജൂഡ് പറയുന്നു. ആൽവിൻ ആന്റണിയാണ് പിന്നീട് ചിത്രം നിർമ്മിച്ചത്.
ജൂഡ് ആന്റണിയുടെ വാക്കുകൾ ഇങ്ങനെ:
സാന്ദ്രയുടെ അടുത്ത് ഞാനും മിഥുൻ മാനുവൽ തോമസും കഥ പറഞ്ഞപ്പോൾ ഒന്നമുക്കാൽ കോടിയാണ് ബജറ്റ്. സാന്ദ്ര ചിത്രത്തിന്റെ ബജറ്റ് കുറക്കണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി. 'പോസ്റ്റർ ഡിസൈൻ ചെയ്യണമെങ്കിൽ നിന്റെ വീട്ടിൽ നിന്ന് ആളെകൊണ്ടു വന്നോ' എന്നെല്ലാം സാന്ദ്ര പറഞ്ഞു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു നിർമ്മാതാവും ഇങ്ങനെ സംസാരിക്കുന്നത് കേട്ടിട്ടില്ല. അതിന് ശേഷം മറ്റൊരു നിർമ്മാതാവിന്റെ അടുത്ത് കഥ പറഞ്ഞു. ഞങ്ങൾ ഈ സിനിമ ചെയ്യുന്നില്ല, നിങ്ങൾ ബജറ്റ് കുറയ്ക്കുകയല്ലേ എന്ന് സാന്ദ്രയോട് ഞാനും മിഥുനും പറഞ്ഞു.
സാന്ദ്രയ്ക്ക് അത് വലിയ വിഷമമായി. ഈ കാര്യം സാന്ദ്രയോട് പറയാനായി ചെല്ലുമ്പോൾ തന്നെ മിഥുൻ എന്നോട് പറഞ്ഞു, 'നിങ്ങൾ സംസാരിക്കണ്ട, നിങ്ങൾക്ക് പെട്ടന്ന് ദേഷ്യം വരും 'എന്ന്. അതുകൊണ്ട് മിഥുനാണ് സാന്ദ്രയോട് സംസാരിച്ചത്. പക്ഷേ സംസാരിച്ച് വന്നപ്പോൾ മിഥുനും സാന്ദ്രയും വഴക്കായി. ഒടുവിൽ സാന്ദ്രയെ ചീത്തവിളിച്ച് മിഥുൻ ഇറങ്ങിപ്പോയി. സാന്ദ്ര പിന്നീട് കരച്ചിലായി.
ഈ സംഭവവുമായി ബന്ധപ്പെട്ട് പിന്നീട് എനിക്ക് ഫെഫ്കയിൽ നിന്ന് വിളി വന്നു. 25 ലക്ഷം രൂപ സാന്ദ്രയ്ക്ക് നൽകണം അല്ലെങ്കിൽ ഈ സിനിമ അവർക്കൊപ്പം ചെയ്യണം എന്നായിരുന്നു നിബന്ധന. ഞാൻ മറുപടി പറയാൻ ഒരാഴ്ച സമയം ചോദിച്ചു. പിന്നീട് സാന്ദ്രയോട് ഞാൻ പറഞ്ഞു, 'എനിക്ക് ഈ സിനിമ നിങ്ങൾക്കൊപ്പം ചെയ്യാൻ മാനസിക ബുദ്ധിമുട്ടുണ്ട്. ഞാൻ ഈ സിനിമ ഉപേക്ഷിക്കുകയാണ്. 25 ലക്ഷം രൂപ നൽകാൻ സാധിക്കില്ല. അഞ്ച് ലക്ഷം രൂപ നൽകാം' എന്ന് പറഞ്ഞു. ഈ സിനിമയ്ക്ക് വേണ്ടി അതുവരെ സാന്ദ്ര ചെലവാക്കിയത് ഒരുലക്ഷത്തി അറുപതിനായിരം രൂപയായിരുന്നു എന്നാണ് എന്റെ ഓർമ. എന്റെ അഡ്വാൻസ് തുകയടക്കം. അതെല്ലാം ഞാൻ തിരികെ നൽകിയിരുന്നു. അത് പറ്റില്ല 10 ലക്ഷം രൂപ നൽകണമെന്ന് സാന്ദ്ര വാശിപിടിച്ചു. ആൽവിൻ ആന്റണിയാണ് സിനിമയുടെ നിർമ്മാതാവ്.
പത്ത് പൈസ നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. 'എനിക്കും മിഥുനും ശമ്പളം വേണ്ട അതിന് പകരം സാന്ദ്രയ്ക്ക് കൊടുത്തേക്കൂ' എന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു. ഒരുപാട് വിലപേശിയതിന് ശേഷം മിഥുന്റെ ഒരു കഥയും എഴ് ലക്ഷം രൂപയും വേണമെന്ന് സാന്ദ്ര പറഞ്ഞു. അങ്ങനെയാണ് ആട് എന്ന സിനിമയും ഏഴ് ലക്ഷം രൂപയും സാന്ദ്രയ്ക്ക് കൊടുത്തത്. അതുകൂടാതെയാണ് അപ്പോളജി ലെറ്റർ കൂടി കൊടുത്തത്. ഞാനും മിഥുനും ശമ്പളം വാങ്ങിയിട്ടില്ല. എന്നിട്ടും ആൽവിൻ ചേട്ടൻ എനിക്ക് 80000 രൂപ നൽകി. സാന്ദ്ര അതൊന്നും പറഞ്ഞിട്ടില്ല. സാന്ദ്രയെ വിളിച്ചപ്പോൾ ചോദിച്ചു എന്താണ് ഇതെല്ലാം പറഞ്ഞപ്പോൾ മുഴുവൻ കഥയും പറയാതിരുന്നത് എന്ന്- ജൂഡ് ആന്റണി പറഞ്ഞു.




