കൊച്ചി: അന്തരിച്ച നടൻ കലാഭവൻ ഹനീഫ് നൂറിലേറ സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും മലയാളികൾ ഇപ്പോഴും ഓർക്കുന്നത് ഈ പറക്കും തളിക എന്ന ചിത്രത്തിലെ ആ കോമഡി രംഗത്തിലൂടെ ആയിരിക്കും. താമരാക്ഷൻപിള്ളയെയും കൂട്ടി കല്യാണച്ചെറുക്കന്റെ വീട്ടിലെത്തുന്ന രംഗം ഓർത്ത് മലയാളികൾ ഇപ്പോഴും തലതല്ലി ചിരിക്കുന്നുണ്ട്. ദിലീപും ഹരിശ്രീ അശോകും കൊച്ചിൻ ഹനീഫും കൂടി അതിഗംഭീരമാക്കിയിരുന്നു ഈ രംഗം.

അകത്ത് മര്യാദയ്ക്ക് ഒരുങ്ങിക്കൊണ്ടിരുന്ന മണവാളനെ രണ്ടുപേരും കൂടെ ഒരു വഴിക്കാക്കുന്നതാണ് തുടർന്നുള്ള രംഗങ്ങൾ. പാതിമുറിഞ്ഞ മീശയുമായി നിൽക്കുന്ന ആ മണവാളന്റെ ധർമസങ്കടം അന്ന് തീയേറ്ററിൽ തീർത്തത് വലിയ ചിരി അലകളാണ്. ആ രംഗത്തെ കുറിച്ച് ഹനീഫ് പറഞ്ഞിരുന്നത് ഇങ്ങനായിയരുന്നു:

'ആ കല്യാണച്ചെറുക്കന്റെ കഥാപാത്രം നന്നാക്കുന്നതിൽ ദിലീപിന് നല്ല പങ്കുണ്ട്. എന്റെ തലയുടെ മുന്നിൽനിന്ന് ഇത്തിരി മുടി എടുത്തോട്ടെ എന്ന് ദിലീപാണ് ചോദിച്ചത്. ഞാൻ പറഞ്ഞു അതിനെന്താ, എടുത്തോന്ന്.കഥാപാത്രത്തിനുവേണ്ടി എന്തുചെയ്യാനും നമ്മള് തയ്യാറാണല്ലോ'. എന്നാൽ ചിത്രത്തിൽ ഹനീഫിന് ഒരു രംഗം കൂടിയുണ്ടായിരുന്നു. അതും കൂടി ഉണ്ടായിരുന്നെങ്കിൽ കഥാപാത്രത്തിന് പൂർണത വരുമായിരുന്നുവെന്ന് ഹനീഫ് വിശ്വസിച്ചിരുന്നു. അതിൽ അദ്ദേഹത്തിന് വലിയ സങ്കടവുമുണ്ടായിരുന്നു.

സിനിമയിൽ ഒരു രംഗം കൂടിയുണ്ടായിരുന്നു. ആ രംഗത്തെ കുറിച്ച് ഹനീഫ് വിശദീകരിച്ചത് ഇങ്ങനെ: ഇയാളുടെ കല്യാണം മുടങ്ങുന്നു.ജാതകത്തിൽ രണ്ടാമതൊരു കല്യാണത്തിന് യോഗമില്ല. തുടർന്ന് അയാൾ സന്യാസം സ്വീകരിച്ച് മുടിയും താടിയുമൊക്കെ വളർത്തി കാഷായ വസ്ത്രം ധരിച്ചാണ് നടക്കുന്നത്. റോഡിൽ വച്ച് ദിലീപിന്റെ കഥാപാത്രത്തെ വീണ്ടും കാണുമ്പോൾ വടിവാളും ആയുധങ്ങളുമായി വരുന്നു. ഓർമയുണ്ടോ ഈ മുഖം എന്ന് ഞാൻ ചോദിക്കുന്നു. അപ്പോൾ ദിലീപ് പറയും സുരേഷ് ഗോപിയാണോ എന്ന്. അപ്പോൾ ഞാൻ പറയും, അല്ല പണ്ട് നീ എന്റെ ഒരു കല്യാണം മുടക്കിയിട്ടുണ്ടെന്ന്. എന്നിട്ട് ഞാൻ അവരെ അടിച്ച് പഞ്ഞിക്കിടും. പക്ഷേ ഈ രംഗം സിനിമയിൽ വന്നില്ല. സിനിമയുടെ ദൈർഖ്യം 32 മിനിറ്റ് കൂടുതലായിരുന്നു.