അബുദാബി: വിവാദ സിനിമ ദി കേരള സ്റ്റോറിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ് സൂപ്പർതാരം കമൽ ഹാസൻ. കേരളാ സ്റ്റോറി ഒരു പ്രൊപ്പഗാണ്ട ചിത്രമാണെന്നും താൻ അത്തരം സിനിമകൾക്ക് എതിരാണെന്നും കമൽ ഹാസൻ പറഞ്ഞു. ചിത്രത്തിന്റെ പേരിനു താഴെ യഥാർത്ഥ കഥ എന്ന് എഴുതിവച്ചാൽ മാത്രം പോരെന്നും താരം കൂട്ടിച്ചേർത്തു. അബുദാബിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടൻ.

'ഞാൻ പറഞ്ഞതാണ്, ഞാൻ പ്രൊപ്പഗണ്ട സിനിമകൾക്ക് എതിരാണെന്ന്. ലോഗോയുടെ അടിയിൽ 'ട്രൂ സ്റ്റോറി' എന്ന് എഴുതിയാൽ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം. പക്ഷെ ഇത് സത്യമല്ല.'- കമൽ ഹാസൻ പറഞ്ഞു.

കേരള സ്റ്റോറി വൻ വിവാദങ്ങൾക്കാണ് വഴിതുറന്നത്. ആദാ ശർമയെ നായികയാക്കി സുദീപ്‌തോ സെന്നാണ് ചിത്രം സംവിധാനം ചെയ്തത്. പ്രൊപ്പഗാണ്ട ചിത്രമാണെന്നും പിൻവലിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. പശ്ചിമ ബം?ഗാൾ സർക്കാർ ചിത്രത്തിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കോടതി ഇടപെട്ട് നിരോധനം നീക്കുകയായിരുന്നു. ബോക്‌സ് ഓഫിസിൽ വൻ മുന്നേറ്റമാണ് ചിത്രം നടത്തിയത്. ഇതിനോടകം 200 കോടിയാണ് ചിത്രം നേടിയത്.