മുംബൈ: കങ്കണ പ്രധാന വേഷത്തിൽ എത്തിയ തേജസ് ബോക്‌സോഫീസ് തകർന്നടിഞ്ഞ അവസ്ഥയിലാണ്. തീയറ്ററിൽ സിനിമ കാണാൻ ആരും വരാത്ത അവസ്ഥയാണുള്ളത്. ഇന്ത്യൻ ബോക്‌സോഫീസിൽ ആറ് ദിവസത്തിൽ 5 കോടി രൂപയാണ് 60 കോടിയിലേറെ മുടക്കിയെടുത്ത കങ്കണയുടെ ചിത്രം ഇതുവരെ നേടിയത്.

നേരത്തെ മോശം റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ചത്. ഹിന്ദുസ്ഥാൻ ടൈംസ് റിവ്യൂവിൽ കങ്കണ തന്റെ എക്‌സ് അക്കൗണ്ടിൽ നടത്തുന്ന ട്വിറ്റുകൾ കോടികൾ മുടക്കി പടമായി പിടിച്ചതാണ് തേജസ് എന്നാണ് പറഞ്ഞിരിക്കുന്നത്. ഉറി പോലുള്ള ഒരു സിനിമയാണ് കങ്കണ ഉദ്ദേശിച്ചതെങ്കിലും അതിന്റെ 10 ശതമാനം പോലും എത്തിയില്ലെന്നാണ് ബോളിവുഡ് ബബിൾ റിവ്യൂ പറയുന്നത്.

അതിനിടയിൽ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വേണ്ടി കങ്കണ സംഘടിപ്പിച്ചിരുന്നു. സ്ത്രീ ശാക്തീകരണത്തെ പിന്തുണയ്ക്കുന്ന ചിത്രം എന്നാണ് യോഗി ചിത്രത്തെക്കുറിച്ച് എക്‌സ് പോസ്റ്റ് ഇട്ടത്. തന്റെ ചിത്രം കണ്ട് യോഗി അവസാനം കണ്ണീർ അണിഞ്ഞെന്ന് കങ്കണ തന്നെ ട്വീറ്റ് ചെയ്തത് വാർത്തയായിരുന്നു.

എന്നാൽ ഈ ഷോയ്ക്ക് ശേഷം കങ്കണ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ചിത്രത്തിന്റെ നെഗറ്റീവ് റിവ്യൂകളെക്കുറിച്ച് പറയുന്നവരെയാണ് കങ്കണ സൂചിപ്പിച്ചത്. തന്റെ സിനിമയെ വെറുക്കുന്നവർ ദേശവിരുദ്ധരാണ് എന്ന് പറഞ്ഞ കങ്കണ. ഇത്തരക്കാർ തന്റെ പരിശ്രമത്തെയും അത് നൽകുന്ന സന്ദേശവും അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കങ്കണ കുറ്റപ്പെടുത്തി. ദേശീയസ്‌നേഹമുള്ള ആരും തേജസിന്റെ പ്രാധാന്യം മനസ്സിലാക്കുമെന്നും, അത് കാണണമെന്നും കങ്കണ പറഞ്ഞു.

തന്റെ സിനിമയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ സംരക്ഷണം നൽകും എന്ന് ചിത്രം കണ്ട ശേഷം യുപി മുഖ്യമന്ത്രി യോഗി പറഞ്ഞതായും കങ്കണ പറഞ്ഞു. സ്‌കൂൾ കുട്ടികളും സ്ത്രീകളും ഇത് തീർച്ചയായും കാണേണ്ട ചിത്രമാണെന്ന് യോഗി പറഞ്ഞതായി കങ്കണ പറഞ്ഞു.

അതേ സമയം അതേ സമയം ഇതുവരെയുള്ള തേജസിന്റെ ബോക്‌സ് ഓഫീസ് പ്രകടനം കൂടി പരിശോധിക്കുമ്പോൾ ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷൻ 10 കോടിക്ക് താഴെ അവസാനിക്കുമെന്നാണ് സിനിമാലോകത്തിന്റെ വിലയിരുത്തൽ.