കൊച്ചി: മയാളി സിനിമാപ്രേമികളിൽ റിലീസിനുമുൻപ് വലിയ ആകാംക്ഷ സൃഷ്ടിച്ച ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം നിർവ്വഹിച്ച കാതൽ. കാത്തിരിപ്പിനൊടുവിൽ ഇന്നലെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മികച്ച റിവ്യൂകളാണ് സിനിമയെ പറ്റി പുറത്തുവരുന്നത്. ഇതിനിടെ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും സിനിമക്ക് മികച്ച കയ്യടികളാണ് ലഭിച്ചത്. പ്രമേയും കൊണ്ട് സിനിമ മികച്ചു നിന്നുവെന്നാണ് പൊതു അഭിപ്രായം.

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിനെ ഞെട്ടിക്കുന്ന ചിത്രം എന്നാണ് ഇന്നലെ ആദ്യ പ്രദർശനങ്ങൾക്കിപ്പുറം വന്ന പ്രേക്ഷകാഭിപ്രായം. പ്രീ റിലീസ് ബുക്കിംഗിൽ വലിയ ഓളം സൃഷ്ടിക്കാതിരുന്ന ചിത്രത്തിന് പക്ഷേ ചിത്രം നല്ല അഭിപ്രായം നേടിയതോടെ മികച്ച ബുക്കിങ് ലഭിച്ചു. ഇപ്പോഴിതാ റിലീസിന്റെ രണ്ടാം ദിനത്തിൽ തിയറ്റർ കൗണ്ട് കൂട്ടിയിരിക്കുകയാണ് ചിത്രം.

കേരളത്തിൽ 150 തിയറ്ററുകളിലായിരുന്നു റിലീസെങ്കിൽ 25 തിയറ്ററുകളിലേക്കുകൂടി എത്തുകയാണ് ചിത്രം. അതായത് ചിത്രത്തിന്റെ കേരളത്തിലെ സ്‌ക്രീൻ കൗണ്ട് ഇപ്പോൾ 175 ആണ്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ചർച്ച സൃഷ്ടിച്ച ജിയോ ബേബി ഇത്തവണയും മികച്ച പ്ലോട്ടുമായാണ് എത്തിയിരിക്കുന്നത്. സ്വവർഗാനുരാഗമാണ് ചിത്രത്തിന്റെ പ്രമേയം. സഹകരണ ബാങ്കിൽ നിന്നും വിരമിച്ച മാത്യു ദേവസിയായി മമ്മൂട്ടി എത്തുമ്പോൾ ഭാര്യ ഓമനയായി എത്തുന്നത് ജ്യോതികയാണ്. ഇരുവരും ഒരുമിക്കുന്ന ആദ്യ ചിത്രവുമാണ് കാതൽ.

തങ്ങളുടെ ബാനറിൽ എത്തുന്ന ചിത്രങ്ങൾ മിനിമം ഗ്യാരന്റി ഉള്ളതായിരിക്കുമെന്ന് മമ്മൂട്ടി കമ്പനി ഒരിക്കൽക്കൂടി തെളിയിക്കുകയാണ് കാതലിലൂടെ. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, കലാസംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസർ സുനിൽ സിങ്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ, വരികൾ അൻവർ അലി, ജാക്വിലിൻ മാത്യു.