ചെന്നൈ: റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 'ലിയോ' നിർമ്മാതാവ് കോടതിയിലേക്ക്. തമിഴ്‌നാട്ടിലും പുലർച്ചെ നാല് മണിക്ക് വിജയ് ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിർമ്മാതാവ് എസ്.എസ് ലളിത് കുമാർ കോടതിയെ സമീപിച്ചിരിക്കുന്നത്.

വിദേശത്ത് അടക്കം നിരവധി ഫാൻസ് ഷോകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും തമിഴ്‌നാട്ടിൽ പുലർച്ചെ പ്രദർശനം അനുവദിച്ചിട്ടില്ല. ലിയോയുടെ റിലീസ് ഒക്ടോബർ 19ന് ആണ്. കേരളത്തിൽ പുലർച്ചെ നാല് മണിക്ക് ചിത്രത്തിന് പ്രദർശനം ആരംഭിക്കും. എന്നാൽ തമിഴ്‌നാട്ടിൽ ഒമ്പത് മണിക്കാകും ചിത്രത്തിന്റെ പ്രദർശനം.

അജിത്ത് നായകനായ 'തുനിവ്' എന്ന ചിത്രത്തിന്റെ റിലീസിന് ഒരു ആരാധകൻ മരിച്ച സംഭവത്തെ തുടർന്നായിരുന്നു തമിഴ്‌നാട്ടിൽ പുലർച്ചെയുള്ള ഷോകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. അതുകൊണ്ട് തന്നെ കേരള അതിർത്തിയിൽ വിജയ് ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാലക്കാടും ഇടുക്കിയും കൊല്ലവും തിരുവനന്തപുരത്തുമെല്ലാം ചിത്രം കാണാൻ തമിഴ്‌നാട്ടിൽ നിന്നും ആരാധകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർണാടകയിലും ലിയോയ്ക്ക് പുലർച്ചെ നാലിന് ഷോകൾ ഉണ്ടായിരിക്കും എന്ന് റിപ്പോർട്ടുകളുള്ളതിനാൽ തമിഴ്‌നാട്ടിൽ നിന്നുള്ള വിജയ് ആരാധകർ അവിടെയും എത്തിയേക്കും.

അതേസമയം, ലിയോയുടെ ആദ്യദിന പ്രീ സെയിൽ അഞ്ച് കോടി കഴിഞ്ഞു. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷും വിജയ്യും ഒന്നിക്കുന്ന ചിത്രമാണിത്. അർജുൻ സർജ, സഞ്ജയ് ദത്ത്, തൃഷ, മാത്യു, മൻസൂർ അലിഖാൻ, ബാബു ആന്റണി, സാന്റി മാസ്റ്റർ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.